കല്‍ബ തീരത്ത് ചാകര

ഷാര്‍ജ:  ഷാര്‍ജയുടെ ഉപനഗരവും ശുചിത്വ നഗരവുമായ കല്‍ബ തീരത്ത് വന്‍ ചാകര. ചെറിയ മത്തി, യു.എ.ഇയില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന നത്തോലി  എന്നിവയാണ് ചാകര കൊയ്ത്തില്‍ ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറ‍ഞ്ഞു. ഇൗ ഭാഗത്ത് ദിവസങ്ങളായി അനുഭവപ്പെട്ടിരുന്ന ശാന്തതയും മറ്റ് പ്രദേശങ്ങളില്‍ കടലി​​​െൻറ രൗദ്രതയും കണ്ടപ്പോള്‍ തന്നെ തൊഴിലാളികൾ ചാകര ഉറപ്പിച്ചിരുന്നു. 

ചില സമയങ്ങളില്‍ ചാകര തീരം മാറി പോകാറുണ്ടെങ്കിലും ഇത്തവണ പതിവിലും കൂടുതല്‍ മത്സ്യങ്ങളുമായിട്ടാണ് ചാകര എത്തിയത്. ചെറിയ മീനുകളോടൊപ്പം വലിയ മത്സ്യങ്ങളുംചാകരയിലുണ്ട്. തിരകളോടൊപ്പം തീരത്തേക്ക് അടുക്കുന്ന മീനുകള്‍ സ്വന്തമാക്കാന്‍  പ്രദേശവാസികളും എത്തുന്നു. എന്നാല്‍ അതിന്  അധികൃതരുടെ സമ്മതം ആവശ്യമാണ്.  നത്തോലി ലഭിച്ചതിലാണ് മത്സ്യബന്ധന മേഖലക്ക് കൂടുതല്‍ ആഹ്ലാദം. നത്തോലി ഒരു ചെറിയ മീനല്ല എന്ന് ചന്തയില്‍ പോയി ആതിന്‍െറ വില കേട്ടാല്‍ മനസിലാകും. ചാകര കൊയ്ത്ത് തുടങ്ങിയതോടെ ബോട്ടുകളെല്ലാം കരക്കെത്തി. കരയില്‍ വല വിരിച്ചും കോരിയെടുത്തും ചാകരയെ ആഘോഷമാക്കുകയാണ് തീരം. ചാകരയെത്തിയ മേഖലയില്‍ കടല്‍ വെള്ളത്തിന്‍െറ നിറം കറുത്തിരുണ്ടിട്ടുണ്ട്. തീരമേഖലയുടെ ഗന്ധം തന്നെ മാറിയിട്ടുണ്ട്. 

പരുന്തുകളും പൊന്‍മാൻ, മൈന തുടങ്ങിയ പക്ഷികളും കല്‍ബ തീരത്ത് ചിറകടി മേളം തീര്‍ക്കുന്നത്.  ദുബൈ ഉള്‍പ്പെടെയുള്ള ചന്തകളിലേക്ക് വന്‍തോതിലാണ് ഇവിടെ നിന്ന് മത്സ്യങ്ങള്‍ പോയി കൊണ്ടിരിക്കുന്നത്.  ചാകര കുറച്ച് ദിവസം കൂടി തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന സൂചന. സാധാരണ ഗതിയില്‍ രണ്ട് അഴിമുഖങ്ങള്‍ക്കിടയിലാണ് ചാകര കൂടുതലായി കാണപ്പെടാറുള്ളത്. എന്നാല്‍ നദികളില്ലാത്ത കല്‍ബ തീരത്ത് ചാകര എത്തിയതില്‍ വിസ്മയവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തോടുകളുടെ സാന്നിധ്യവും അതിലെ അപൂര്‍വ്വയിനം ജല ജീവികളുടെ വാസവും ആയിരിക്കാം ചാകര കൊണ്ട് വന്നതെന്ന സൂചനയുമുണ്ട്​. 
ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് ഒഷ്യാനോഗ്രഫി (എൻ.ഐ.ഒ) ശാസ്ത്രജ്ഞർ, നടത്തിയ പഠനത്തിൽ ആഗോളതാപനം തടയാൻ സഹായകരമാകുന്ന ബാക്ടീരിയ അടക്കം നിരവധി ജൈവ കൗതുകങ്ങളാണ് ചാകരയിൽ ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. അത് കൊണ്ട് ചാകര വരുന്നത് പ്രകൃതിക്ക് ഏറെ ഗുണകരമാണെന്ന വാദവും അധികൃതര്‍ പുലര്‍ത്തുന്നു. ചാകര മൂലമുണ്ടാകുന്ന ഫ്രജിലേറിയ, നോക്റ്റിലുക്ക, കോസിനോഡിസ്‌കസ് പോലെയുള്ള സസ്യപ്ലവകങ്ങൾ കഴിക്കാനാണ് മത്സ്യങ്ങൾ എത്തുന്നതെന്നും പഠനം കണ്ടെത്തി. ഫ്രജിലേറിയ കൂടുതലായി രൂപപ്പെടുന്ന സമയത്ത് ചാള ആകും കൂടുതൽ എത്തുക. ചാള, അയല, ചെമ്മീൻ, കൊഴുവ എന്നീ മത്സ്യങ്ങളാണ് ഇങ്ങനെ ഒന്നിച്ചു കൂടുന്നത്. തവിട്ടു നിറം കലർന്ന പച്ചനിറമുള്ള പോള വെള്ളമായിരിക്കും ഈ പ്രദേശങ്ങളിൽ കാണപ്പെടുക. അടിത്തട്ടിൽ നിന്ന് ജലം ശക്തിയായി മുകളിലേക്ക് തള്ളുമ്പോൾ ഓക്‌സിജൻ ലഭിക്കാൻ മീനുകൾ മുകൾ ഭാഗത്തേക്ക് വരും. ഈ പറഞ്ഞ കാര്യങ്ങളെല്ലാം കല്‍ബ തീരത്ത് കാണാനാകും. പ്രകൃതി​െയ ജീവന്‍ പോലെ സംരക്ഷിക്കാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്ആല്‍ ഖാസിമി നിര്‍ദേശിച്ചിട്ടുള്ളത്. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് കല്‍ബ വംശനാശ ഭീഷണി നേരിടുന്ന ജലജീവികളെ സംരക്ഷിക്കുന്നത്. 

Tags:    
News Summary - kalba-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.