ഫുജൈറ: ഏറെ നിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം സാധ്യമാക്കിയതിന് കേരളത്തോട് നന്ദി പറയുകയാണ് ഫുജൈറ ഇന്ത്യൻ സ്കൂളിലെ ഒരു പറ്റം വിദ്യാർഥികൾ. ഇന്ത്യൻ സ്കൂൾ ആണെങ്കിലും ഇവരിൽ പലരും ഇന്ത്യക്കാരല്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഐവറി കോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാമായി ഏകദേശം ഇരുപതോളം കുട്ടികളാണ് കേരള സിലബസിൽ പഠനം നടത്തി ഈ പ്രാവശ്യത്തെ എസ്.എസ്.എല്‍.സി പരീക്ഷക്കിരുന്നത്. പാസ്സായ മുഴുവന്‍ വിദ്യാര്‍ഥികൾക്ക് തുടർ പഠനത്തെക്കുറിച്ച് കൃത്യമായ തീരുമാനമുണ്ട്. ഇതേ സ്കൂളില്‍ തന്നെ പ്ലസ് വണ്‍ തുടരുക.
അന്താരാഷ്ട്ര സിലബസില്‍ ഉള്ള സ്കൂളുകളും പാകിസ്താന്‍ സ്കൂളുകളും സി.ബി.എസ്.സി സിലബസില്‍ ഉള്ള സ്കൂളുകളും ഇവിടെ ഉണ്ടെങ്കിലും ഇന്ത്യന്‍ അധ്യാപകരുടെ ഗുണമേന്മയും ആത്മാര്‍ത്ഥതയുമാണ് പാകിസ്ഥാന്‍ സ്വദേശിയായ ഇര്‍ഫാന്‍ തൗഫീഖ് കേരള സിലബസ് തെരഞ്ഞെടുക്കാന്‍ കാരണം. പഠിക്കാന്‍ എളുപ്പം കേരള സിലബസ് ആണ് എന്ന തിരിച്ചറിവാണ് നാല് എപ്ലസ് നേടി വിജയിച്ച ഐവറി കോസ്റ്റ് സ്വദേശിയായ അബൂദ് റമാനി കോലിബാലി പറയുന്നു. ഇവിടെ പഠിച്ച് ഇവിടെ തന്നെ ജോലി ചെയ്യുന്ന സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ സ്കൂളിൽ ചേര്‍ന്ന ബംഗ്ലാദേശ് സ്വദേശിനിയായ ഫൈരൂസ് ഉമൈറക്ക് അഞ്ച് എ പ്ലസ് ആണ് ലഭിച്ചത്. തെൻറ പിതാവിന് ഇന്ത്യന്‍ സംസ്കാരത്തോടുള്ള ഇഷ്ടമാണ് ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ത്തി പഠിപ്പിക്കാന്‍ കാരണമായതെന്ന് ബംഗ്ലാദേശ് സ്വദേശിയായ സോമോസുദ്ദീന്‍ വ്യക്തമാക്കി. കേരള സിലബസില്‍ ഉള്ള ഫുജൈറയിലെ ഏക സ്ഥാപനം ആണ് ഫുജൈറ ഇന്ത്യന്‍ സ്കൂള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.