ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനെന്ന് കേൾക്കുമ്പോള്‍ ഗ്രാമീണാന്തരീക്ഷമാണ് മനസ്സില്‍ തെളിയുക. യു.എ.ഇയുടെ വളര്‍ച്ചക്കൊപ്പം അതിവേഗം സഞ്ചരിക്കുകയാണ് ഇരട്ട ശക്തികളുടെ മാതാവെന്നറിയപ്പെടുന്ന ഈ ഭൂപ്രദേശവും. എന്നാല്‍ ആധുനിക ഉമ്മുല്ഖുവൈനിെൻറ കുതിപ്പിനൊപ്പം ഗ്രാമീണത ഇന്നും കാത്ത് സൂക്ഷിക്കുന്ന ഇടമാണ് സുറ. നാട്ടുപച്ചയിലും നാട്ടുനടപ്പിലും ഉമ്മുല്ഖുവൈെൻറ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ ഗ്രാമം.
കോഴി, താറാവ്, ഒട്ടകം, ആട്, പോത്ത്, പശു തുടങ്ങിയ വളര്‍ത്ത് മൃഗങ്ങള്‍ക്ക് 25ല്‍ പരം ഉസ്ബകള്‍ ഇവിടെയുണ്ട്. അനവധി വര്‍ഷങ്ങളായി ഗ്രാമീണ ജീവിതം നയിച്ചു-വരുന്ന പാകിസ്താനികളും ബംഗ്ലാദേശികളുമാണ് ഇവയുടെ പരിചാരകര്‍. അവര്‍ക്കൊപ്പം മൂന്ന് മലയാളികളും. ഇവിടെ രണ്ട് പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന ഗ്രോസറി കണ്ണൂര്‍ കൊപ്പം സ്വദേശി മജീദിെൻറ ഉടമസ്ഥതയിലുള്ളതാണ്. മസ്ജിദു സലാം സുറയിലെ ഏക പള്ളിയാണ്. ഉമ്മുല്‍ഖുവൈനിന് ആവശ്യമായ ശുദ്ധജലം ശേഖരിക്കുന്ന ഒരിടം കൂടിയാണ് സുറ. നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള ഈ ജലസ്രോതസ്സ് ഉമ്മുല്ഖുവൈനിെൻറ ഗാര്‍ഹിക വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. നിശ്ചിത തുകക്ക് ആവശ്യാനുസരണം ഇവിടെ നിന്നും ജലം ലഭ്യമാണ്. ശുദ്ധജല കമ്പനികള്‍ അവരുടെ സംഭരണികളിലേക്ക് ഇവിടെനിന്ന് വെള്ളം കൊണ്ടുപോയി വീണ്ടും ശുദ്ധീകരിച്ചാണ് വാണിജ്യ ആവശ്യങ്ങള്‍ക്കായി സജ്ജമാക്കുന്നതെന്ന് അഹ്-ലന്‍ ജലവിതരണ കമ്പനിയുടെ സാരഥി അഷ്റഫ് പറഞ്ഞു.
മല്‍സരയോട്ടത്തിന് തയാറെടുക്കുന്ന നല്ലയിനം ഒട്ടകങ്ങള്‍ ഇവിടെ ലഭ്യമാണ്. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നും ഒട്ടകങ്ങള്‍ക്കായി ഇവിടെ ആളുകള്‍ വരാറുണ്ടെന്ന് 20 വര്‍ഷത്തിലധികമായി ഒട്ടകങ്ങളുടെ പരിചാരകനായ ബംഗ്ലാദേശി സ്വദേശി അബ്ദുല്‍ സലാം പറഞ്ഞു. സുറക്കടുത്തുള്ള ലിബ്സ എന്ന പ്രദേശം ഒട്ടകങ്ങളുടെ പരിശീലനത്തിന് പേര് കേട്ട സ്ഥലമാണ്. ശൈത്യ കാലങ്ങളില്‍ അറബികള്‍ ഉല്ലാസത്തിനായ് പോകുന്ന സുറയുടെ സമീപ പ്രദേശമാണ് കാബര്‍.
പരമ്പരാഗത ജീവിതം നയിച്ച് പോരുന്ന 12ഓളം അറബി കുടുംബങ്ങളാണ് ഈ പ്രദേശത്തെ നിവാസികള്‍. ഷാര്‍ജ സ്വദേശികളായ പകുതിയോളം വരുന്ന അറബി കുടുംബങ്ങള്‍ ഷാര്‍ജ ഭരണാധികാരി ഒരുക്കുന്ന പുതിയ ഭവന കേന്ദ്രത്തിലേക്ക് മാറിത്താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്. കൂടുതല്‍ സൗകര്യങ്ങള്‍ക്കായുള്ള കൂടുമാറ്റമാണെങ്കിലും നല്ലവരായ ഈ നാട്ടുകാരുടെ സാമീപ്യം നഷ്ടമാകുന്ന മന:പ്രയാസത്തിലാണ് നാട്ടു ജീവിതത്തില്‍ പൂർണ സംതൃപ്തി അനുഭവിക്കുന്ന കോഴിക്കോട് കൊളത്തറ സ്വദേശിയായ സുധീര്‍. സുറയുടെ എതിര്‍ വശത്തെ ഫലാജുല്‍ മുഅല്ല റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന പമ്പ് സുറയുടെ പുതിയ മുഖമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.