അബൂദബി: കേരളത്തിന്‍െറ മണ്ണില്‍ പന്തു തട്ടാന്‍ യു.എ.ഇയില്‍ ജനിച്ചു വളര്‍ന്ന് അഫ്ഗാന്‍ യുവാവ് യാത്രയാവുന്നു. അല്‍ഐനില്‍ താമസിക്കുന്ന വാലി ബാത് ഖാന്‍-തൈല ബീവി ദമ്പതികളുടെ മകന്‍ ബദര്‍ ഖേലിനെ ഗോകുലം എഫ്.സിയാണ് ക്ളബിലേക്ക് ക്ഷണിച്ചിരിക്കുന്നത്. യു.എ.ഇയിലെ അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയില്‍നിന്നാണ് ബദര്‍ ഗോകുലം എഫ്.സിയിലേക്ക് മാറുന്നത്.
ഗോകുലം എഫ്.സി മുഖ്യ പരിശീലകന്‍ ബിനോ ജോര്‍ജ് അല്‍ ഇത്തിഹാദ് അക്കാദമി സന്ദര്‍ശിച്ച് സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിച്ചാണ് 21കാരനായ ബദറിന്‍െറ പ്രതിഭ തിരിച്ചറിഞ്ഞത്. അല്‍ ഇത്തിഹാദ് അക്കാദമിയില്‍നിന്ന് രണ്ട് താരങ്ങള്‍ക്ക് കൂടി ഗോകുലം എഫ്.സിയില്‍ അവസാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൂളിലെ കായികാധ്യാപകനും അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി പരിശീലകനുമായി റീഷം ആണ് അഞ്ച് വര്‍ഷം മുമ്പ് ബദറിന്‍െറ കഴിവ് കണ്ടത്തെി അല്‍ ഇത്തിഹാദ് അക്കാദമിയിലേക്ക് കൊണ്ടുവന്നത്. താരത്തിന്‍െറ കഴിവ് തിരിച്ചറിഞ്ഞ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി സ്ഥാപകനും പ്രസിഡന്‍റുമായ അറക്കല്‍ കമറുദ്ദീന്‍ എല്ലാ സഹായങ്ങളും ഒരുക്കി നല്‍കി. വിദേശ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ ഫുട്ബാളിന് കളിക്കാരെ സംഭാവന ചെയ്യണമെന്ന സ്വപ്നത്തോടെ അബൂദബി ആസ്ഥാനമാക്കി തുടങ്ങിയ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിക്ക് ഇപ്പോള്‍ യു.എ.ഇയിലും ഇന്ത്യയിലുമായി നിരവധി ശാഖകളുണ്ട്. കേരള ജൂനിയര്‍ ടീമില്‍ കളിച്ച ജേക്കബ് ജോണ്‍, കേരള സീനിയര്‍ സന്തോഷ് ട്രോഫി ടീമില്‍ തിളങ്ങിയ സഹല്‍ അബ്ദുല്‍ സമദ് എന്നിവരൊക്കെ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയില്‍ കളിച്ച് വളര്‍ന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.