ദുബൈ: ഫേസ്ബുക്കിലൂടെ മതവിദ്വേഷം പരത്തിയ കേസിലെ തടവുശിക്ഷയും പിഴയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയാളി യുവാവ് നൽകിയ അപ്പീൽ കോടതി തള്ളി. വെൽഡറായി ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശി സജു മോഹനെതിരെയാണ് കേസ്. ഒരു വർഷം തടവും അഞ്ചുലക്ഷം ദിർഹം (88 ലക്ഷം രൂപ) പിഴയുമാണ് ഇയാൾക്ക് കോടതി വിധിച്ചിരുന്നത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം.
പ്രവാചകനെയൂം ഇസ്ലാമിനെയും അവഹേളിക്കുന്ന പോസ്റ്റുകളാണ് ഫേസ്ബുക്ക് പേജിലുണ്ടായിരുന്നത്. ഇവ ശ്രദ്ധയിൽപ്പെട്ടവർ റാശിദീയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതറിഞ്ഞ് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
താനിട്ട പോസ്റ്റുകളല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ ഹാക്കിങ് നടന്നിട്ടില്ലെന്നും ഇയാളുടെ ഫോണിൽ നിന്നു തന്നെയാണ് ഫേസ്ബുക്ക് ഉപയോഗിച്ചതെന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ശിക്ഷ വിധിച്ചത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളപ്പെട്ടതോടെ ജയിലിലടക്കപ്പെടും. എന്നാൽ വിധിക്കെതിരെ 30 ദിവസത്തിനകം ഇയാൾക്ക് അപ്പീൽ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.