ദുബൈ: കഴിഞ്ഞ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും പ്രഖ്യാപിച്ച ദുബൈ ഗവൺമെന്റ് എക്സലൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ദുബൈ എക്സലൻസ് പ്രോഗ്രാം 2024ന്റെ സമാപനത്തോടനുബന്ധിച്ച് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. 12 സർക്കാർ സ്ഥാപനങ്ങളും എട്ട് ഉദ്യോഗസ്ഥരും പുരസ്കാരങ്ങൾ നേടി. 30 സർക്കാർ സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് 12 സ്ഥാപനങ്ങളെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
എട്ട് ഉദ്യോഗസ്ഥർക്ക് ദുബൈ എക്സലൻസ് മെഡലുകളാണ് സമ്മാനിച്ചത്. സർക്കാർ സ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മികവ് വിലയിരുത്താനായി കഴിഞ്ഞ ഫെബ്രുവരിയിൽ ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമഗ്ര മൂല്യനിർണയ സംവിധാനം അവതരിപ്പിച്ചിരുന്നു.
സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം, ഭാവിയിൽ പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ സ്ഥാപനങ്ങൾ കാണിച്ച സന്നദ്ധത, മാനുഷിക കഴിവുകളുടെ വികസനം എന്നിവ ഉൾപ്പെടുന്ന മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് മികവ് നിർണയിച്ചത്. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), ദുബൈ പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ), ദുബൈ കസ്റ്റംസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) എന്നീ സ്ഥാപനങ്ങൾക്കാണ് എലൈറ്റ് ലെവൽ അവാർഡ്. 600 പോയന്റോ അതിലധികമോ നേടിയ സ്ഥാപനങ്ങളാണിത്. 450 പോയന്റ് നേടിയ സ്ഥാപനങ്ങൾക്കാണ് എക്സലൻസ് അവാർഡ്.
മികച്ച സർക്കാർ സംയുക്ത സംരംഭം, ഫ്യൂച്ചർ-റെഡി എന്റിറ്റി, എന്റിറ്റി ഇൻ ഡിജിറ്റൽ എനേബിൾമെന്റ് എന്നിവയുൾപ്പെടെ മൂന്ന് പുതിയ സംഘടന വിഭാഗങ്ങളാണ് അവാർഡുകളുടെ 2024 പതിപ്പിൽ അവതരിപ്പിക്കുന്നത്. ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈയുടെ ആദ്യ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.