ദുബൈ: വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി യു.എ.ഇയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ദേശീയ ലൈബ്രറി സ്ഥാപിക്കും. ഇതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. രാജ്യത്തിന്‍റെ സാംസ്കാരിക ദീപമായിരിക്കും ഈ ലൈബ്രറിയെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ലൈബ്രറിയുടെ പദ്ധതി ശൈഖ് മൻസൂർ അവലോകനം ചെയ്തു.
ലോകത്തിന്‍റെ പലഭാഗങ്ങളിലുമുള്ള സമാന ലൈബ്രറികളുടെ മാതൃകയിലായിരിക്കും ഇതും നിർമിക്കുക. ഇത് സംബന്ധിച്ച പഠനം നടത്താൻ നാഷനൽ ആർകേവ്സ് ആൻഡ് ലൈബ്രറി ഡയറക്ടർ ബോർഡ് അംഗങ്ങളോട് അദ്ദേഹം നിർദേശിച്ചു. ചരിത്രപരവും മാനുഷികവുമായ പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നതിൽ നിർമിത ബുദ്ധിയുടെ സഹായം തേടണം. വിവിധ സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ യു.എ.ഇയുടെ ചരിത്രവും പൈതൃകവും ഇവിടെ രേഖപ്പെടുത്തും. നിലവിൽ 1981ൽ നിർമിച്ച അബൂദബി നാഷനൽ ലൈബ്രറിയിലാണ് സന്ദർശകർ എത്തുന്നത്. 20 ലക്ഷത്തിലധികം പുസ്തങ്ങൾ ഇവിടെയുണ്ട്.
വായന പ്രോൽസാഹിപ്പിക്കാൻ ദേശീയ നിയമം പ്രഖ്യാപിച്ച രാജ്യമാണ് യു.എ.ഇ. പ്രസിഡന്‍റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനാണ് നിയമം പ്രഖ്യപിച്ചത്. പുതിയ നിയമം പുസ്തകങ്ങളുടെ അച്ചടി, പ്രസാധനം, വിതരണം എന്നിവയെ എല്ലാവിധ നികുതിയില്‍ നിന്നും ഫീസുകളില്‍ നിന്നും ഒഴിവാക്കുമെന്നായിരുന്നു പ്രഖ്യാപനം. ജീവനക്കാര്‍ക്ക് ജോലി സമയത്ത് വായനക്കായി പ്രത്യേകസമയം നീക്കി വെക്കണമെന്നും നിയമത്തിൽ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.