ഷാർജ: ആയിരത്തിലേറെ പ്രസാധകർ കൊണ്ടുവെച്ച ലക്ഷക്കണക്കിന് പുസ്തകങ്ങളുണ്ടായിട്ടും റുമാനിയക്കാരി അമാലിയ അന്വേഷിച്ചെത്തിയത് മലയാള പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളുകളാണ്. ചെറുതൂം വലുതുമായ ഏതാണ്ടെല്ലാ സ്റ്റാളുകളും കയറിയിറങ്ങി പുസ്തകം തിരക്കി. താൻ പുതുതായി പ്രണയിക്കുന്ന ഭാഷ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്ന പുസ്തകങ്ങളാണ് അവർക്കു വേണ്ടിയിരുന്നത്. െഞട്ടരുത്, മലയാളം കൂടി പഠിച്ചു കഴിഞ്ഞാൽ അമാലിയക്ക് വഴങ്ങൂന്ന ഭാഷകളുടെ എണ്ണം 23 ആവും! 12 ഭാഷകൾ പച്ചവെള്ളം പോലെ സംസാരിക്കും, മറ്റുള്ളവ കേട്ടാൽ മനസിലാവും. പെെട്ടന്നൊരു സുപ്രഭാതത്തിൽ തുടങ്ങിയതല്ല ഭാഷയോടുള്ള ഇഷ്ടം.
സ്കൂൾ കാലത്തേ വിദേശ ഭാഷകൾ പഠിക്കുന്നതിൽ മികവു കാണിച്ചുപോന്ന ഇവർ യു.എ.ഇയിൽ വന്നയുടനേ അറബി പഠിക്കാൻ തുടങ്ങി. സംസ്കാരങ്ങൾ മനസിലാക്കാനും മനുഷ്യരെ തിരിച്ചറിയാനും ഏറ്റവും നല്ല മാർഗമാണ് ഭാഷാ പഠനമെന്ന് വിശ്വസിക്കുന്ന ഇവർ ഇന്ത്യക്കാരോട് സംസാരിക്കാൻ ഹിന്ദിയും ഉറുദുവും പഠിച്ചു. എന്നാൽ ഇവിടെ കൂടുതലായി കാണുകയും ഇടപഴകുകയും ചെയ്യുന്ന മനുഷ്യർ^മലയാളികൾ, അവർക്ക് ഉറുദുവോ ഹിന്ദിയോ അത്ര വശമില്ല എന്നറിഞ്ഞതോടെ അവരുടെ സ്വന്തം ഭാഷ പഠിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. പഠിക്കാൻ ഏറെ പ്രയാസമാണെന്ന് കൂടി കേട്ടതോടെ എങ്ങിനെയും ഭാഷ വശത്താക്കുമെന്ന് ഉറപ്പിച്ചു.
മലയാള പഠന സഹായി പുസ്തകങ്ങൾ ഏറെ അന്വേഷിച്ചെങ്കിലും പ്രതീക്ഷക്കൊത്തത് ലഭിച്ചില്ല. മേള നഗരിയിൽ നിന്ന് പരിചയപ്പെട്ട മാധ്യമ പ്രവർത്തകൻ അമ്മാർ കിഴുപറമ്പ് വാട്ട്സ്ആപ്പ് മുഖേന മലയാളം പരിശീലിപ്പിക്കാമെന്നേറ്റതോടെ ഏറെ സന്തോഷത്തിലാണ് അമലിയ. അക്ഷര മാലാ പുസ്തകം നോക്കി അക്ഷരങ്ങൾ എഴുതിയും വാട്ട്സ്ആപ്പിലൂടെ ഉച്ചാരണം കേട്ടും പഠിക്കാനാണ് തീരുമാനം.
അടുത്ത തവണ കേരളത്തിൽ പോകുേമ്പാഴേക്ക് നന്നായി മലയാളം പറയാനാകണമെന്നതാണ് ഇപ്പോൾ മനസിൽ സൂക്ഷിച്ചിരിക്കുന്ന വലിയ ലക്ഷ്യം. അതിനു പിന്നാലെ സംസ്കൃതം, തമിഴ്.... അമാലിയ രണ്ടും കൽപ്പിച്ചു തന്നെയാണ്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.