അജ്മാന്‍ : ജോലിക്കിടെ ഒന്‍പതാം നിലയില്‍ നിന്ന് വീണു പരിക്കേറ്റ യുവാവിന് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷെൻറ സഹായഹസ്തം. വിസിറ്റ് വിസയില്‍ യു.എ.ഇ യിലെത്തിയ ബിഹാര്‍ സ്വദേശി അശോക് ചൗധരി ജോലിയൊന്നും ലഭിക്കാതെ വന്നപ്പോഴാണ് കഴിഞ്ഞ വർഷം ഡിസംബറിൽ അജ്മാനിലെ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ താല്‍കാലിക വ്യവസ്ഥയില്‍ ജോലിക്ക് കയറുന്നത്. ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിന്‍റെ ഒന്‍പതാം നിലയില്‍ നിന്ന് തെന്നി വീണു. വീഴ്ചയില്‍ അശോകിെൻറ ഒരു കാൽ ഒടിയുകയും തലക്കും മറ്റൊരു കാലിനും പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് തൊഴിലുടമ അശോകിനെ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കോമ അവസ്ഥയിലായിരുന്നു. തലയ്ക്ക് പരിക്കേറ്റ അശോകിന് രണ്ടു ശസ്ത്രക്രിയകൾ വേണ്ടിവന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഓര്‍മയും നടക്കാനുള്ള ശേഷിയും വീണ്ടെടുക്കാനായിരുന്നില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കമ്പനി ഉടമയേയും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനെയും ബന്ധപ്പെടുകയായിരുന്നു. ഇവരുടെ ശ്രമഫലത്തില്‍ അശോകിനെ ഫിസിയോ തെറാപ്പിസ്റ്റിന്‍റെ ചികിത്സ ലഭ്യമാക്കി. ചികിത്സയില്‍ നേരിയ പുരോഗാതി പ്രകടമായെങ്കിലും നാട്ടിലെ ഇയാളുടെ സ്ഥലം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലും അമ്മയെ കുറിച്ച് അന്വേഷിക്കുമ്പോള്‍ അശോക് കണ്ണീരൊഴുക്കുമായിരുന്നെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രൂപ് സിദ്ധു പറയുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ബീഹാറിലെ പോലീസുമായി ബന്ധപെടുകയും പറ്റ്നയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള അഭിയപൂര്‍ എന്ന സ്ഥലത്താണ് വീടെന്നു കണ്ടെത്തുകയും ചെയ്തു. എന്നാല്‍ നാട്ടിലെക്കെത്തിച്ചാലും അശോകിന്റെ ചികിത്സ തുടരാന്‍ കഴിയാത്തത്ര നിർധനരരായിരുന്നു കുടുംബം. കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്റ്റിംഗ് കോണ്‍സുല്‍ ജനറല്‍ സുമതി വാസുദേവ് ഇടപെട്ട് പ്രോസിക്യൂഷനും കുടുംബത്തിനുമിടയില്‍ രമ്യമായ പ്രശ്നപരിഹാരം കണ്ടെത്തി. ചികിത്സാ ചിലവുകള്‍ എഴുതി തള്ളാന്‍ ഖലീഫ ആശുപത്രിയും സന്നദ്ധരായി. അശോകിന് നഷ്ടപരിഹാരമായി 18,702 ദിര്‍ഹം (350,000 ഇന്ത്യന്‍ രൂപ) കമ്പനി നല്‍കി.
നാട്ടിലേക്കുള്ള ടിക്കറ്റു നല്‍കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തയ്യാറായിരുന്നെങ്കിലും കമ്പനിയുടമ അശോകിനുള്ള ടിക്കറ്റും സഹായത്തിനു കൂടെ യാത്ര ചെയ്യുന്നയാളുടെ ടിക്കറ്റും നല്‍കി. ഇന്ത്യന്‍ കോണ്‍സുലേറ്റിെൻറ ഇടപെടല്‍ ഏറെ സഹായകരമായിരുന്നതായി രൂപ് സിദ്ധു പറഞ്ഞു. നാലു സഹോദരരും ഒരു സഹോദരിയും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിെൻറ ഏക സാമ്പത്തിക ആശ്രയമായിരുന്നു മൂത്തവനായ അശോക് എന്ന് ഇളയ സഹോദരനായ സന്തോഷ് പറയുന്നു. അശോകിന് ഭാര്യയും രണ്ടും നാലും വയസായ രണ്ട് പെണ്‍കുട്ടികളുമുണ്ട്. സംസാരിക്കാനും നടക്കാനുമാകാത്ത അശോകിന് മികച്ച ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നാണ് കുടുംബത്തിെൻറ ആഗ്രഹം. എന്നാല്‍ പറക്കമുറ്റാത്ത രണ്ട് പെണ്മക്കളുടെ ഭാവി ജീവിതം ഈ കുടുംബത്തെ ആശങ്കയിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.