അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) മുന്‍ കമീഷണര്‍ ലളിത് മോദിക്കെതിരായ കേസില്‍ ചില വിവരങ്ങളും തെളിവുകളും ആരാഞ്ഞ് മുംബൈയിലെ കോടതി യു.എ.ഇ അധികൃതര്‍ക്ക് കത്തയക്കുന്നു. വേള്‍ഡ് സ്പോര്‍ട്സ് ഗ്രൂപ്പും (ഡബ്ള്യു.എസ്.ജി) മള്‍ട്ടി സ്ക്രീന്‍ മീഡിയയും (എം.എസ്.എം) തമ്മില്‍ ഐ.പി.എല്‍ ടെലിവിഷന്‍ സംപ്രേഷണാവകാശത്തിന് 2008ലുണ്ടാക്കിയ 425 കോടി രൂപയുടെ കരാറുമായി ബന്ധപ്പെട്ട് യു.എ.ഇ അധികൃതരില്‍നിന്ന് വിവരങ്ങള്‍ ആരായാന്‍ കത്തയക്കണമെന്നാവശ്യപ്പെട്ട് സെഷന്‍സ് പി.ആര്‍. ഭവ്കെ മുമ്പാകെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് അപേക്ഷ സമര്‍പ്പിച്ചത്.
മൂന്നാം തവണയാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ കത്തയക്കുന്നത്. സിംഗപ്പൂര്‍, മൗറീഷ്യസ് രാജ്യങ്ങള്‍ക്കായിരുന്നു നേരത്തെ കത്തയച്ചിരുന്നത്. ഇപ്പോള്‍ ബ്രിട്ടനിലാണെന്ന് കരുതപ്പെടുന്ന ലളിത് മോദിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റും പുറപ്പെടുവിച്ചു.
ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) പ്രകാരമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മോദിക്കെതിരെ അന്വേഷണം നടത്തുന്നത്. എം.എസ്.എം സിംഗപ്പൂര്‍ ഫെസിലിറ്റേഷന്‍ ഫീയായി മൗറീഷ്യസ് ഡബ്ള്യു.എസ്.ജിക്ക് 425 കോടി രൂപ നല്‍കിയത് നിയമാനുസൃതമായല്ളെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റേറ്റ് കണ്ടത്തെിയിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പിന്നാലെ ബി.സി.സി.ഐയും ചെന്നൈയില്‍ മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. 2008ല്‍ ബി.സി.സി.ഐ പത്ത് വര്‍ഷത്തെ ഐ.പി.എല്‍ സംപ്രേഷണാവകാശം ഡബ്ള്യു.എസ്.ജിക്ക് കരാര്‍ നല്‍കിയിരുന്നു.
ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഒമ്പത് വര്‍ഷത്തെ കരാറില്‍ ഡബ്ള്യു.എസ്.ജി സംപ്രേഷണാവകാശം കൂടുതല്‍ തുകക്ക് എം.എസ്.എംന് കൈമാറി. ഇത് കരാര്‍ലംഘനവും ചട്ടവിരുദ്ധവുമാണെന്ന് ആരോപിച്ചാണ് ബി.സി.സി.ഐ കേസ് നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.