ദുബൈ: വീടുകളില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം ഈത്തപ്പഴപ്പെട്ടിക്കുള്ളില്‍ പൂഴ്ത്തിവെച്ച് കടത്താന്‍ ശ്രമിച്ച ആറുപേര്‍ പിടിയില്‍. ദുബൈ അല്‍ ബര്‍ഷയിലെ വീടുകളില്‍ നിന്ന് സ്വര്‍ണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതെന്ന് സംശയിക്കുന്ന സംഘമാണ് കുടുങ്ങിയത്. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ നാലുപേരെ ദുബൈ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. രണ്ടുപേര്‍ ഷാര്‍ജയില്‍ നിന്നും അറസ്റ്റിലായി. ബര്‍ഷയിലെ വില്ലയിലുണ്ടായ മോഷണത്തെ തുടര്‍ന്ന് പ്രത്യേക സി.ഐ.ഡി സംഘം കേസ് അന്വേഷിച്ചു വരികയായിരുന്നു. അറസ്റ്റിലായവര്‍ വീടുകളില്‍ നിന്ന് മോഷണം നടത്തിയതായി ചോദ്യം ചെയ്യലിനിടെ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ അറിയിച്ചു. വീടുകള്‍ക്ക് മുന്നില്‍ നോട്ടീസുകളും ബ്രോഷറുകളും വിതറിയാണ് മോഷ്ടാക്കള്‍ ശ്രമം തുടങ്ങുക. ഒരാഴ്ചക്ക് ശേഷം ഇതേ വീടുകള്‍ക്കു മുന്നില്‍ വന്നു നോക്കി കടലാസുകള്‍ നീക്കം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വീട്ടുകാര്‍ സ്ഥലത്തില്ല എന്ന് ഉറപ്പാക്കും. തുടര്‍ന്നാണ് മോഷണം നടത്താറ്. 26നും 40 നും ഇടയിലാണ് പിടിയിലായവരുടെ പ്രായം. കേസ് ഈ മാസം 23ന് കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.