ഷാര്‍ജ: വിദ്യഭ്യാസ, കരിയര്‍ പ്രദര്‍ശനങ്ങള്‍ക്ക് ഷാര്‍ജ എക്സ്പോസെന്‍ററില്‍ തുടക്കമായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം.
ഷാര്‍ജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി പ്രദര്‍ശനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ വ്യോമയാന വകുപ്പ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഇസാം ആല്‍ ഖാസിമി, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്യൂണിറ്റി വികസന വകുപ്പ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് ആല്‍ ഖാസിമി, ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവള അതോറിറ്റി ഡയറക്ടര്‍ ശൈഖ് ഫൈസല്‍ ബിന്‍ സൗദ് ആല്‍ ഖാസിമി, ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ ആല്‍ ഉവൈസ്, ഷാര്‍ജ പൊലീസ് മേധാവി ബ്രിഗേഡിയര്‍ സെയിഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ശംസി, എക്സ്പോസെന്‍റര്‍ സി.ഇ.ഒ സെയിഫ് മുഹമ്മദ് ആല്‍ മിദ്ഫ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
170 പൊതു-സ്വകാര്യ സ്ഥാപനങ്ങളാണ് വിദ്യഭ്യാസ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നത്. കരിയര്‍ പ്രദര്‍ശനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാണ്. ഉദ്ഘാടന ശേഷം ഇരുപ്രദര്‍ശനങ്ങളും കിരീടാവകാശി സന്ദര്‍ശിച്ചു.
അറിവിന്‍െറയും തിരിച്ചറിവിന്‍െറയും, കണ്ടത്തെലുകളുടെയും തൊഴില്‍ മേഖലകളുടെയും പുത്തന്‍ സങ്കേതങ്ങളെ കുറിച്ച് ഉപഭരണാധികാരി ചോദിച്ചറിഞ്ഞു.
അന്താരാഷ്ട്ര വിദ്യഭ്യാസ പ്രദര്‍ശനങ്ങളില്‍ മുഖ്യ ഫോക്കസ് ഇന്ത്യയാണ്. ഉന്നത വിദ്യഭ്യാസത്തിലേക്കുള്ള പുതുവഴികളെ കുറിച്ചാണ് പ്രദര്‍ശനം പ്രധാനമായും പ്രതിപാദിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ 100 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് ശില്‍പശാലകളും പ്രഭാഷണങ്ങളും നടക്കുന്നുണ്ട്.
ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തിലേക്കുള്ള വിശാലമായ ഇടനാഴിയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വിദ്യഭ്യാസത്തിന്‍െറ ആഗോള വഴികള്‍ തേടുന്ന രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രദര്‍ശനം മുതല്‍കൂട്ടാണ്.
വിദ്യഭ്യാസ പ്രദര്‍ശനങ്ങള്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ച രണ്ട് വരെയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയുമാണ്. വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ രാത്രി ഒന്‍പത് വരെയായിരിക്കും പ്രദര്‍ശനം. പ്രവേശനം വാഹനം പാര്‍ക്കിങ് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.