അബൂദബി: തലസ്ഥാന നഗരിയിലെ മുഴുവന്‍ ടാക്സികളിലും സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നു. ടാക്സി സേവനത്തിന്‍െറ ചുമതലയുള്ള സെന്‍റര്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സിന്‍െറ (ട്രാന്‍സാഡ്)നേതൃത്വത്തിലാണ് 7,645 ടാക്സികളിലും വൈഫൈ ഏര്‍പ്പെടുത്തുന്നത്. ടാക്സികളിലെ മുഴുവന്‍ യാത്രികര്‍ക്കും സൗജന്യമായി ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അഞ്ച് മെഴ്സിഡസ് വിറ്റോ വാന്‍ ടാക്സികളില്‍ പരീക്ഷണാര്‍ഥത്തില്‍ സൗജന്യ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെന്നും ഇത് മുഴുവന്‍ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ട്രാന്‍സാഡ് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഖംസി വ്യക്തമാക്കി.
ടെലികോം കമ്പനിക്കുള്ള തുക സംബന്ധിച്ച് നേരത്തേ വിഷയമുണ്ടായിരുന്നുവെങ്കിലും ഇത് പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതിയുടെ പൂര്‍ണരൂപം വ്യക്തമാകും. കഴിഞ്ഞവര്‍ഷം അബൂദബി ഫോര്‍മുല വണ്‍ ഗ്രാന്‍റ്പ്രീ സമയത്ത് കുറച്ച് ടാക്സികളില്‍ സൗജന്യ ¥ൈവഫൈ സംവിധാനം ഏര്‍പ്പെടുത്തിയതിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
മുഴുവന്‍ ടാക്സികളിലും കാര്‍ഡ് ഉപയോഗിച്ച് നിരക്ക് നല്‍കാന്‍ സംവിധാനം ഒരുക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുവരുകയാണ്. നിലവില്‍ 222 ബ്ളാക്ക് ആഢംബര വിമാനത്താവളങ്ങളില്‍ കാര്‍ഡ് വഴി യാത്രാ നിരക്ക് നല്‍കാന്‍ സാധിക്കും. കാര്‍ഡ് വഴി നിരക്ക് ഈടാക്കുമ്പോള്‍ സാധാരണ ടാക്സികളില്‍ ഉപഭോക്താക്കള്‍ സര്‍ച്ചാര്‍ജ് നല്‍കേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്നും ഇത് ഒഴിവാക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണെന്നും മുഹമ്മദ് അല്‍ ഖംസി പറഞ്ഞു. അധിക നിരക്ക് യാത്രക്കാരില്‍ അടിച്ചേല്‍പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പദ്ധതി സൂക്ഷ്മമായി വിശകലനം ചെയ്ത് എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിനാണ് ശ്രമം. ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ടാക്സി നിരക്ക് നല്‍കുന്നതിന് ചില ബാങ്കുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സൗജന്യ പരസ്യങ്ങള്‍ നല്‍കിയും ടാക്സി നിരക്ക് രസീതില്‍ പരസ്യങ്ങള്‍ നല്‍കാന്‍ അവസരം ഒരുക്കിയും കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചന. കാര്‍ഡ് വഴി നിരക്ക് നല്‍കാന്‍ സാധിക്കുന്ന സംവിധാനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അബൂദബിയിലെ ടാക്സികള്‍ ഒരു മാസം 60 ലക്ഷം ട്രിപ്പുകളാണ് നടത്തുന്നത്. ഇതില്‍ 60000 യാത്രകള്‍ മൊബൈല്‍ ആപ്പിലൂടെയാണ് ബുക്ക് ചെയ്യുന്നത്. എല്ലാ ടാക്സികളിലും ക്ളോസ്ഡ് സര്‍ക്യൂട്ട് കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരിച്ചുലഭിക്കാനുള്ള സംവിധാനം ഏറെ എളുപ്പമാക്കിയതിനൊപ്പം ഡ്രൈവിങ് സംസ്കാരത്തിലും മാറ്റമുണ്ടാക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.