അബൂദബി നഗരമധ്യത്തില്‍ അലാവുദ്ദീന്‍െറ അദ്ഭുത കാട്

അബൂദബി: 12 വര്‍ഷം. അലാവുദ്ദീന്‍ എന്ന തമിഴ്നാട് സ്വദേശി അബൂദബി നഗര മധ്യത്തില്‍ കൊച്ചുകാട് സൃഷ്ടിച്ചെടുക്കാന്‍ എടുത്ത കാലയളവാണിത്. നഗരത്തിന് നടുവില്‍ പച്ചപ്പിന്‍െറ ലോകം സൃഷ്ടിച്ചെടുക്കാന്‍ ഇദ്ദേഹം ഏറെ പ്രയാസപ്പെട്ടു. ഒരു വ്യാഴവട്ടം കൊണ്ട് സൃഷ്ടിച്ച ഈ തോട്ടത്തില്‍ ഇന്ന് ഒരു ചെടി പോലും വെക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. 

അബൂദബി നഗര മധ്യത്തില്‍ അലാവുദ്ദീന്‍ സൃഷ്ടിച്ച തോട്ടം
 

വളരെ ചെറിയ സ്ഥലത്ത് അത്രയും ജൈവ വൈവിധ്യം നിലനിര്‍ത്താനും പരിപാലിക്കാനും അലാവുദ്ദീന്‍ സദാ ശ്രമിക്കുന്നു. മാവ്, ഞാവല്‍, ബദാം, മഞ്ചാടി, തെറ്റി, ശതാവരി, തുളസി, കറ്റാര്‍ വാഴ, മുരിങ്ങ, പാല, വിവിധ തരത്തിലുള്ള ഇലച്ചെടികള്‍, ഇങ്ങനെ നീളുന്നു അലാവുദ്ദീന്‍െറ തോട്ടത്തിലുള്ള പട്ടിക. നിരവധി പൂച്ചെടികളും കാണാം. ഒരു ചെറിയ സ്ഥലത്താണിത്. ഈ തോട്ടം കാണുന്ന ആര്‍ക്കും ഇവിടേക്ക്  ഒന്നു കയറാന്‍ തോന്നും. അലാവുദ്ദീന്‍െറ  കൊച്ചുകാട് എന്ന് നമുക്കിതിനെ വിളിക്കാം. ഒരു അഞ്ചുനില കെട്ടിടത്തിന്‍െറ കാവല്‍ക്കാരനാണ് ഈ തമിഴ്നാട് സ്വദേശി. ഓക്സിജന്‍ സിലിണ്ടര്‍ തോളില്‍ തൂക്കി നടക്കേണ്ട കാലത്തിലേക്കാണ് നമ്മുടെ വികസന സങ്കല്‍പങ്ങള്‍ നീളുന്നത്. വെള്ളത്തിനുവേണ്ടി അലയുന്നവരായി നാം മലയാളികള്‍ പോലും മാറികഴിഞ്ഞു സഹിക്കാനാവാത്ത ചൂടില്‍ നിന്നും രക്ഷ നേടാന്‍ നമുക്കിടയിലും മരം വെച്ചു പിടിപ്പിക്കുക എന്ന ആശയം വ്യാപിക്കുകയാണ്. എന്നാല്‍, ഇത്തരം വായനയില്‍ നിന്നല്ല അലാവുദ്ദീനെ പോലുള്ളവര്‍  മരങ്ങള വെച്ചുപിടിപ്പിക്കാന്‍ ഒരുങ്ങിയത്. പച്ചപ്പിന്‍െറ ഗ്രാമീണമായ അന്തരീക്ഷത്തില്‍ നിന്ന് എത്തിപ്പെട്ട മരുഭൂവിനെയും തന്നാലാവും വിധം പച്ചപ്പിലേക്ക് എത്തിക്കുകയായിരുന്നു അലാവുദ്ദീന്‍.  ഏറെ പ്രയാസപ്പെട്ട് സൃഷ്ടിച്ച ഈ കൊച്ചുകാട്ടില്‍ പുതിയ ചെടികളൊന്നും വെക്കാന്‍ സ്ഥലമില്ല എന്നതാണ് അലാവുദ്ദീന്‍െറ ഇപ്പോഴത്തെ ദുഃഖം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.