ഇവ ക്ളാര്‍ക്ക്: റെക്കോഡുകളുടെ കൂട്ടുകാരി

അബൂദബി: മൂന്ന് കുട്ടികളുടെ അമ്മയാണ് ഇവ ക്ളാര്‍ക്ക്. വയസ്സ് 36 ആയി. ഇന്നും യു.എ.ഇയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും കായികക്ഷമതയും ആരോഗ്യവുമുള്ള സ്ത്രീയാണ് ഇവര്‍. ലോക റെക്കോഡുകള്‍ മറികടക്കലാണ് ആസ്ത്രേലിയക്കാരിയായ ഇവ ക്ളാര്‍ക്കിന്‍െറ പ്രധാന ഹോബി. 
ഇതിനകം എട്ട് ലോക റെക്കോഡുകള്‍ക്ക് ഉടമയായ ഇവ മൂന്നെണ്ണം കൂടി തന്‍െറ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള യജ്ഞമാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടത്തിയത്. പുഷ് അപ്പും പുള്‍ അപ്പും എല്ലാം വളരെ എളുപ്പത്തില്‍ എടുക്കുന്ന ഇവ ക്ളാര്‍ക്ക് അല്‍ വഹ്ദ മാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പേരെ സാക്ഷിനിര്‍ത്തിയാണ് പുതിയ റെക്കോഡുകളിലേക്ക് യാത്ര തുടങ്ങിയത്. ആദ്യ മണിക്കൂറില്‍ തന്നെ ലക്ഷ്യമിട്ട മൂന്ന് റെക്കോഡുകളില്‍ ഒന്ന് വിജയകരമായി പൂര്‍ത്തിയാക്കി. മണിക്കൂറില്‍ 725 പുള്‍ അപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് റെക്കോഡ് സ്വന്തമാക്കിയത്. 
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് തുടങ്ങിയ പ്രയത്നത്തില്‍ ഓരോ 30 സെക്കന്‍റിലും ആറ് പുള്‍ അപ്പുകള്‍ വീതമാണ് പൂര്‍ത്തിയാക്കിയത്. 
12 മണിക്കൂര്‍, 24 മണിക്കൂര്‍ സമയപരിധിയില്‍ കൂടുതല്‍ പുള്‍ അപ്പുകള്‍ എടുത്ത് റെക്കോഡ് കൈവരിക്കാനുള്ള പ്രയത്നവും നടത്തിയിട്ടുണ്ട്. നിലവില്‍ എട്ട് ലോക റെക്കോഡുകള്‍ ഉള്ളതില്‍ ആറും ഗിന്നസ് ബുക്കില്‍ കയറി. മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പുഷ് അപ്പ് എടുത്തതിനുള്ള റെക്കോഡും ഇവരുടെ പേരിലാണ്. 
ലോകത്തിന്‍െറ വിവിധ രാജ്യങ്ങളിലുള്ള പ്രയാസം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായാണ് ഇവ ക്ളാര്‍ക്ക് ലോക റെക്കോഡ് പ്രകടനങ്ങള്‍ നടത്തുന്നത്. ബംഗ്ളാദേശിലെയും ബ്രസീലിലെയും കുട്ടികള്‍ക്കും കാന്‍സര്‍ ബാധിത കുട്ടികള്‍ക്കും സഹായത്തിന് ഫണ്ട് കണ്ടത്തെുകയാണ് ഇവരുടെ ലക്ഷ്യം. 
ഇത്തവണ അല്‍ വഹ്ദയില്‍ നടത്തിയ മൂന്ന് റെക്കോഡ് പ്രയത്നങ്ങളിലൂടെ ലഭിക്കുന്ന പണം ബ്രസീലിലെ കുട്ടികള്‍ക്കായാണ് ചെലവഴിക്കുന്നത്. ആസ്ത്രേലിയന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവ ക്ളാര്‍ക്ക് ഇപ്പോള്‍ സ്വന്തം ഫിറ്റ്നസ് ബ്രാന്‍ഡ് നടത്തുകയാണ്. 
ഈ റെക്കോഡുകള്‍ക്ക് പിന്നില്‍ ക്ഷമാശീലനും പ്രോത്സാഹിയുമായ  ഭര്‍ത്താവ് സ്കോട്ട് ക്ളാര്‍ക്കാണെന്ന് ഇവ പറഞ്ഞു.    ഇവയെ കുറിച്ച് അഭിമാനം കൊള്ളുന്നതായും ഓരോ ദിവസവും തന്നെ അവര്‍ അഭിമാനിയാക്കി കൊണ്ടിരിക്കുകയാണെന്നും സ്കോട്ട് ക്ളാര്‍ക്ക് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.