ദുബൈ: ചരിത്രമുറങ്ങുന്ന യുനിയന്‍ ഹൗസിന്‍െറ വളപ്പിലുയര്‍ന്ന ഇത്തിഹാദ് മ്യൂസിയം ഇനി തലമുറകളോട് പറഞ്ഞു കൊടുക്കും-ഐക്യ അറബ് എമിറേറ്റുകളുടെ ഒരുമയുടെയും മുന്നേറ്റത്തിന്‍െറയും ഗാഥകള്‍.
ദേശീയ ദിനമായ ഇന്നലെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ സുപ്രീം കൗണ്‍സില്‍ അംഗങ്ങളായ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി, റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാശിദ് ആല്‍ മുഅല്ല, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമി,ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി എന്നിവരുടെ സാന്നിധ്യത്തിലാണ് മ്യൂസിയം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. 26000 ചതുരശ്ര മീറ്റര്‍ വിശാലതയുള്ള മ്യൂസിയത്തിന്‍െറ ഓരോ തരിമ്പിലുമുണ്ട് രാഷ്ട്രപിതാവ് വിഭാവനം ചെയ്ത രാജ്യത്തിന്‍െറ ചിത്രം, ഒപ്പം ആ ദൗത്യത്തിലേക്ക് മുന്നേറാന്‍ രാജ്യവും അതിന്‍െറ ഭരണാധികാരികളും നടത്തുന്ന പരിശ്രമങ്ങളുടെ ചരിത്രവും. വിദ്യാര്‍ഥികള്‍ക്കും ചരിത്രകുതുകികള്‍ക്കും അക്ഷരാര്‍ഥത്തില്‍ അറിവിന്‍െറയും കാഴ്ചയുടെയും വിരുന്നായ മ്യൂസിയത്തില്‍ അന്തര്‍ദേശീയ പ്രദര്‍ശനങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമായി എട്ട് സ്ഥിരം ഗാലറികളാണ് തീര്‍ത്തിരിക്കുന്നത്. ഐക്യകരാറിനെ പ്രതിനിധീകരിക്കുന്ന താളിന്‍െറയും തൂലികയുടെയും മാതൃകയിലാണ് പ്രവേശന കവാടം. രാഷ്ട്രശില്‍പികളുടെ അപൂര്‍വ ചിത്രങ്ങള്‍, പഴയ സ്റ്റാമ്പുകളും നാണയങ്ങളും രാജ്യത്തിന്‍െറ പഴയകാല ചിത്രങ്ങള്‍ എന്നിവയുടെ പ്രത്യേക ശേഖരമുണ്ട്.
പൈതൃകം പരിപാലിക്കുക കാമ്പയിന്‍െറ ഭാഗമായി ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം
നല്‍കിയതാണ് അപൂര്‍വ ചിത്രങ്ങള്‍. രാഷ്ട്രശില്‍പികളായ ശൈഖ് സാഇദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മഖ്തൂമും തമ്മിലെ ഐതിഹാസിക കൂടിക്കാഴ്ച ചിത്രീകരിക്കുന്ന ഡോക്യുമെന്‍ററിയും മ്യുസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ശൈഖ് മുഹമ്മദാണ് ചിത്രത്തിന് ശബ്ദം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.