സഹോദരങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍  ഒരേ ദിവസം മരിച്ചു; താങ്ങാനാകാതെ സുഹൃത്തുക്കള്‍

അബൂദബി: സഹോദരങ്ങളായ അറബികളുടെ കീഴില്‍ ജോലി ചെയ്തിരുന്ന രണ്ട് മലപ്പുറം സ്വദേശികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അപകടത്തില്‍ മരിച്ചത് ഉള്‍ക്കൊള്ളാനാകാതെ സുഹൃത്തുക്കള്‍. അബൂദബി ഖലീഫ സിറ്റിയില്‍ സ്വദേശികളുടെ കീഴില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശികളാണ് വാഹനാപകടത്തിലും ലിഫ്റ്റില്‍ കുടുങ്ങിയും മരണപ്പെട്ടത്. സ്വദേശി സഹോദരങ്ങളായിരുന്നു ഇരുവരുടെയും സ്പോണ്‍സര്‍മാര്‍.  മലപ്പുറം ചെറുകര ഏലംകുളം സ്വദേശി മുഹമ്മദ് ഹസന്‍ പള്ളിയിലേക്ക് പ്രഭാത നമസ്കാരത്തിനായി പോകുന്നതിനിടെ വാഹനം ഇടിച്ചാണ് മരിച്ചത്. ഖലീഫ സിറ്റിയിലെ പള്ളിയില്‍ പ്രഭാത നമസ്കാരത്തിന് ആദ്യം എത്തിയിരുന്നവരില്‍ ഒരാളായ മുഹമ്മദ് ഹസനാണ് വിളക്കുകള്‍ തെളിയിക്കുകയും മറ്റും ചെയ്തിരുന്നത്. പതിവുപോലെ ശനിയാഴ്ചയും പ്രഭാത നമസ്കാരത്തിനായി പോകുന്നതിനിടെയാണ് അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചത്. തലക്ക് പരിക്കേറ്റ് തല്‍ക്ഷണം മരിക്കുകയായിരുന്നു. 
മുഹമ്മദ് ഹസന്‍െറ മയ്യിത്ത് കണ്ട ശേഷമാണ് മലപ്പുറം മഞ്ചേരി കടുങ്ങായി സിയാദ് ബേക്കറിയിലേക്ക് പോയത്. മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റില്‍ കുടുങ്ങി മരണപ്പെടുകയായിരുന്നു. രണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് സുഹൃത്തുക്കളെ നഷ്ടപ്പെട്ടത് തങ്ങള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ളെന്ന് ഇവരോടൊപ്പം ജോലി ചെയ്യുന്ന കുറ്റിപ്പുറം സ്വദേശി മുസ്തഫ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മുഹമ്മദ് ഹസനും സിയാദിനും ഒപ്പം എട്ടോളം മലയാളികളാണ് ജോലി ചെയ്തിരുന്നത്. ആര്‍ക്കും ഇവരുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്നുവരാണ് തങ്ങളെന്നും മുസ്തഫ പറഞ്ഞു. താനാണ് ഈ വീട്ടിലേക്ക് മുഹമ്മദിനെ ജോലിക്ക് കൊണ്ടുവന്നത്. ഏഴ് വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദ് ഹസനെ കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. നേരത്തേ ഒമ്പത് വര്‍ഷത്തോളം ഇതേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്ത ശേഷം വിസ റദ്ദാക്കി നാട്ടിലേക്ക് പോയതായിരുന്നു സിയാദ്. ആ സമയത്ത് തന്നെ എല്ലാവരുമായും പരിചയമുണ്ടായിരുന്നു. തുടര്‍ന്നാണ് 12 ദിവസം മുമ്പ് വീണ്ടും ജോലിക്കായി എത്തിയത്. ജോലിയില്‍ കയറി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരന്തം ഉണ്ടായത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.