‘ദാഇശി’ന്‍െറ ഓണ്‍ലൈന്‍ പ്രചാരണം തടയാന്‍ സവാബ് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങി

അബൂദബി: ഓണ്‍ലൈനിലൂടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ‘ദാഇശി’നെതിരെ സവാബ് സെന്‍ററിന്‍െറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഓണ്‍ലൈന്‍ തീവ്രവാദ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ട്വിറ്ററിലൂടെ അധികൃതരെ വിവരമറിയിക്കാന്‍ പൊതുജനങ്ങളോട് സവാബ് സെന്‍റര്‍ ആവശ്യപ്പെട്ടു. ഇതിനായി ‘നോ റ്റു ദാഇശ്’ എന്ന പേരില്‍ പ്രത്യേക ട്വിറ്റര്‍ ഹാന്‍ഡില്‍ തുടങ്ങിയിട്ടുണ്ട്. 
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തീവ്രവാദ പ്രചാരണങ്ങള്‍ തടയാന്‍ അമേരിക്കയുമായി ചേര്‍ന്ന് യു.എ.ഇ സര്‍ക്കാര്‍ രൂപവത്കരിച്ച സംവിധാനമാണ് സവാബ് സെന്‍റര്‍.  ആറുഘട്ടങ്ങളായാണ് ദാഇശ് പ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അധികൃതരെ വിവരമറിയിക്കാനാവുക. ആദ്യമായി ദാഇശ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്വീറ്റുകള്‍ കണ്ടത്തെണം. തുടര്‍ന്ന് ‘മോര്‍’ എന്ന ഐക്കണില്‍ ക്ളിക്ക് ചെയ്ത് ‘റിപ്പോര്‍ട്ട്’ ഓപ്ഷന്‍ തെരഞ്ഞെടുക്കണം. എന്തുകൊണ്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് തുടര്‍ന്ന് വിശദീകരിക്കണം. ട്വീറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്താനും സംവിധാനമുണ്ട്. 8000ലധികം ആളുകളാണ് ഇപ്പോള്‍ സവാബ് സെന്‍ററിന്‍െറ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത്. തീവ്രവാദികളുടെ ഓണ്‍ലൈന്‍ ഇടം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സവാബ് സെന്‍ററിന് അനുദിനം സ്വീകാര്യത വര്‍ധിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.  അമേരിക്കയുമായി ചേര്‍ന്ന് കഴിഞ്ഞമാസമാണ് സവാബ് സെന്‍ററിന് യു.എ.ഇ സര്‍ക്കാര്‍ തുടക്കമിട്ടത്. യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാശും യു.എസ് അണ്ടര്‍സെക്രട്ടറി റിച്ചാര്‍ഡ് സ്റ്റെന്‍ഗലും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു. ഓണ്‍ലൈന്‍ തീവ്രവാദ പ്രചാരണങ്ങള്‍, ദാഇശിലേക്കുള്ള ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍റ് എന്നിവ തടയുക, തീവ്രവാദ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുക, ഇസ്ലാമിന്‍െറ യഥാര്‍ഥ മൂല്യങ്ങള്‍ ലോകത്തെ അറിയിക്കുക തുടങ്ങിയവയാണ് സെന്‍ററിന്‍െറ ഉത്തരവാദിത്തങ്ങള്‍. 
‘നേര്‍വഴി’ എന്നാണ് സവാബ് എന്ന അറബി പദത്തിന്‍െറ അര്‍ഥം. ലോകത്തെ 63ഓളം രാജ്യങ്ങളുടെ പിന്തുണയോടെയാണ് സെന്‍ററിന്‍െറ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.