ഷാർജ: യാചകർക്കെതിരെ നടപടി കർശനമാക്കി ഷാർജ പൊലീസ്. റദമാനിന്റെ ആദ്യപകുതി പിന്നിടുമ്പോൾ ഷാർജയിൽ പിടിയിലായത് 107 യാചകർ. ഇവരിൽനിന്നായി പിടിച്ചെടുത്തത് അഞ്ചുലക്ഷം ദിർഹം. പിടിയിലായവരിൽ 87 പുരുഷന്മാരും 20 വനിതകളും. പൊതുജനങ്ങളുടെ അനുകമ്പകൾ ചൂഷണം ചെയ്യുന്നത് തടയുന്നതിനും സംഭാവന അർഹരിലേക്ക് വഴി തിരിച്ചുവിടുന്നതിനും ലക്ഷ്യം വെച്ച് ഷാർജ പൊലീസ് ആരംഭിച്ച ‘ഭിക്ഷാടനം കുറ്റകൃത്യമാണ്, ദാനം ഉത്തരവാദിത്തമാണ്’ എന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭിക്ഷാടകർ അറസ്റ്റിലായത്.
901, 80040 എന്നീ ഹോട്ട്ലൈൻ നമ്പറുകൾ വഴി ഭിക്ഷാടകരെ കുറിച്ച വിവരങ്ങൾ കൈമാറിയ കമ്യൂണിറ്റി അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നതായി സ്പെഷൽ ടാസ്ക് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ ഉമർ അൽ ഗസൽ പറഞ്ഞു. ജനങ്ങൾ നൽകിയ കൃത്യമായ വിവരം നിയമലംഘകരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായകമായതായും അദ്ദേഹം പറഞ്ഞു. യാചനയുമായി ബന്ധപ്പെട്ട മോശം നടപടികൾ ചെറുക്കുന്നതിൽ സമൂഹ അവബോധത്തിന്റെ പങ്ക് വലുതാണെന്നും അൽ ഖസൽ എടുത്തു പറഞ്ഞു.
സംഭാവനകൾ നൽകുന്നതിനായി ഔദ്യോഗിക ചാരിറ്റി സംഘടനകളെയും സ്ഥാപനങ്ങളെയും ആശ്രയിക്കണം. ഇതു യഥാർഥത്തിൽ അർഹരായവരിലേക്ക് നിങ്ങളുടെ സംഭാവനകൾ എത്തുന്നെന്ന് ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 33 യാചകരെ ദുബൈ പൊലീസ് പിടികൂടിയിരുന്നു. ഷാർജയിൽ യാചകർ പ്രതിദിനം 367 ദിർഹം സമ്പാദിക്കുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.