റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം. ഒടുവിൽ നാടണയാൻ രക്ഷകരായത് കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ. 2022 മാർച്ചിൽ ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി റിയാദിലെത്തിയതായിരുന്നു എറണാകുളം അങ്കമാലി സ്വദേശി സനൽ ബാബു. ഐ.ടി.ഐ പഠനം പൂർത്തിയാക്കിയ സനൽ ഡീസൽ മെക്കാനിക്ക്, ഓട്ടോ ടെക്നീഷ്യൻ, ഓയിൽ ഗ്യാസ് ഫിറ്റർ തുടങ്ങിയ ജോലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പൈപ് ഫിറ്റർ ജോലിക്കായാണ് സന ലെത്തിയത്. എന്നാൽ ജോലി ഒരിടത്ത് മാത്രമായിരുന്നില്ല.
സൗദിയുടെ വിവിധ പ്രദേശങ്ങളിലേക്കു കമ്പനി ജോലിക്കായി അയച്ചു. ആദ്യ മൂന്നു മാസം ജിദ്ദയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതിനാൽ തന്നെ മൂന്നു മാസത്തേക്കുള്ള ഇഖാമ (താമസ രേഖ) ജിദ്ദയിൽ നിന്നായിരുന്നെ ടുത്തിരുന്നത്. പിന്നീട് റിയാദിലേക്കു തന്നെ മടങ്ങി. തുടർന്നും മൂന്നു മാസത്തേക്ക് ഇഖാമ പുതുക്കി. ഇത്തരത്തിൽ നാല് തവണ ഇഖാമ പുതുക്കി നൽകിക്കൊണ്ടിരുന്നതിനാൽ കമ്പനിയോട് സ്ഥിരം ഇഖാമ നൽകുകയോ അല്ലാത്ത പക്ഷം നാട്ടിലേക്കു തിരിച്ചയക്കുകയോ വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് കമ്പനി ഇഖാമ പുതുക്കി നൽകിയില്ലെന്ന് മാത്രമല്ല, ജോലി നൽകാതെ റൂമിൽ ഇരുത്തുകയും ചെയ്തു. ആദ്യ എട്ട് മാസക്കാലം ജോലി ചെയ്ത ശമ്പളം കൃത്യമായി കമ്പനി നൽകിയിരുന്നു. എന്നാൽ അവസാന മാസം നൽകിയ ശമ്പളം ഇഖാമ പുതുക്കാതിരുന്നതിനാൽ സനലിന് ബാങ്കിൽനിന്നും പിൻവലിക്കാനായില്ല.
ആറു മാസക്കാലം ജോലിയില്ലാതെ കഴിഞ്ഞ സനലിന് കമ്പനിയിലെ സഹപ്രവർത്തകരാണ് ഭക്ഷണം നൽകിയിരുന്നത്. കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പ്രതികരണവും ലഭിക്കാതെ വന്നപ്പോൾ സ്വമേധയാ ഇന്ത്യൻ എംബസിയെ സമീപിച്ചു. രണ്ടു തവണ എംബസിയിലെത്തിയെങ്കിലും അകത്തു പ്രവേശിക്കാൻ സാധിച്ചില്ലെന്ന് സനൽ പറയുന്നു. യാത്രക്കുള്ള സാമ്പത്തികം കയ്യിലില്ലാത്തതിനാൽ കമ്പനി ഡ്രൈവറുടെ സഹായത്താൽ എംബസിയുടെ അടുത്തെത്തുകയും ബാക്കി ദൂരം നടന്നുമായിരുന്നു മൂന്നു തവണയും പോയിരുന്നത്. ഒടുവിൽ എംബസിയിൽ പരാതിപ്പെടുകയും, കമ്പനി ഹുറൂബ് (ഒളിച്ചോടൽ) ആക്കിയിട്ടില്ലെന്നും എക്സിറ്റ് ലഭിക്കാൻ ജിദ്ദ തർഹീലിൽ പോകണമെന്നും എംബസി അറിയിച്ചു. അതിനിടയിൽ കമ്പനി റൂമിൽനിന്നും സനലിനെ പുറത്താക്കി. ബന്ധുക്കളോ കമ്പനിക്ക് പുറത്ത് മറ്റു സുഹൃദ് ബന്ധങ്ങളോ ഇല്ലാതിരുന്ന സനൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ അഭയം തേടി.
പകൽ സമയത്ത് ബാഗുമായി ഷോപ്പിങ് മാളുകളിൽ അലയുകയും രാത്രിയിൽ കെട്ടിടത്തിൽ അഭയം തേടുകയുമായിരുന്നു. ഇങ്ങനെ നാല് മാസം പിന്നിട്ടത്തിനുശേഷമാണ് ഒരു മലയാളിയെ കണ്ട് തന്റെ കാര്യങ്ങൾ വിവരിക്കുന്നത്. തുടർന്ന് അദ്ദേഹം കേളിയുമായി ബന്ധപ്പെടുത്തുകയും ജിദ്ദയിൽ പോകുന്നതിനും എക്സിറ്റ് നേടുന്നതിനുമുള്ള സഹായങ്ങൾ കേളി നൽകുകയും ചെയ്തു. തെരുവിൽ കഴിഞ്ഞ നാലുമാസവും മിക്ക ദിവസങ്ങളിലും പട്ടിണിയായിരുന്നെന്നും റമദാനിലെ 30 ദിവസം കിട്ടിയ ഭക്ഷണം മാത്രമായിരുന്നു പട്ടിണി കൂടതെ കഴിഞ്ഞതെന്നും സനൽ പറയുന്നു. കേളി പ്രവർത്തകർ വിഷയം ഏറ്റെടുത്തതിന് ശേഷം ആവശ്യമായ ഭക്ഷണം നൽകുന്നതിനുള്ള സാഹചര്യം ഒരുക്കി. ജിദ്ദയിൽ പോയി വിരലടയാളം പതിച്ചെങ്കിലും പിന്നെയും മൂന്ന് മാസത്തിന് ശേഷമാണ് എക്സിറ്റ് വിസ ലഭിച്ചത്. എക്സിറ്റ് ലഭിച്ച ഉടനെ എത്രയും പെട്ടെന്ന് സനലിനെ നാട്ടിലെത്തിക്കുന്നതിനായി കേളി കേന്ദ്ര കമ്മറ്റി കൊച്ചിയിലേക്കുള്ള ടിക്കറ്റ് നൽകി. കമ്പനിയിൽ കൂടെ ജോലി ചെയ്തിരുന്ന സഹ പ്രവർത്തകരും യാത്രാ വേളയിൽ സഹായം നൽകി. സഹായം നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞ് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കുള്ള ഒമാൻ എയർലൈൻസിൽ സനൽ നാട്ടിലേക്ക് തിരിച്ചു. കേളി ന്യൂ സനയ്യ ഏരിയാ കമ്മറ്റി അംഗങ്ങളാണ് സനലിനുവേണ്ട സഹായങ്ങൾ നൽകിയത്. നാട്ടിൽ അമ്മയും ഒരു ജേഷ്ഠനുമാണ് സനലിന് ബന്ധുക്കളായുള്ളത്. ജേഷ്ഠ്ൻ വിവാഹിതനാണ്. അമ്മ തട്ടുകട നടത്തുകയാണെന്നും സനൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.