റിയാദ്: ഉംറ വിസയിലെത്തിയ തീർഥാടകർ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രിൽ 18 (ദുൽഖഅദ ഒന്ന്) ആണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഓർമപ്പെടുത്തി. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.
നിശ്ചിത സമയപരിധിക്കുള്ളിൽ മടക്കയാത്ര ഉറപ്പാക്കാത്ത തീർഥാടകർക്ക് പിഴ, തടവ്, നാടുകടത്തൽ എന്നിവയുൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും. യാത്ര സുഗമമാക്കുന്നതിനായി വിമാനത്താവളങ്ങളിൽ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ എത്തിച്ചേരണമെന്ന് മന്ത്രാലയം നിർദേശിച്ചു.
തങ്ങളുടെ യാത്രാ ഷെഡ്യൂളുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉംറ കമ്പനികളുമായി ഏകോപിപ്പിക്കുകയും താമസസ്ഥലങ്ങളിൽ നിന്നുള്ള ചെക്ക്-ഔട്ട് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന തീർഥാടകരെക്കുറിച്ചുള്ള വിവരങ്ങൾ വൈകിക്കാതെ അധികൃതരെ അറിയിക്കാൻ ഉംറ സർവീസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്ന കമ്പനികൾക്ക് കനത്ത സാമ്പത്തിക പിഴ ചുമത്തുന്നതാണ്.
വിസ കാലാവധി കഴിഞ്ഞ തീർഥാടകരെ സഹായിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൗരന്മാരോ താമസക്കാരോ നിയമലംഘകർക്ക് ഇനി പറയുന്ന സഹായങ്ങൾ നൽകാൻ പാടുള്ളതല്ല. താമസസൗകര്യം (അഭയം) നൽകുക, ജോലിക്കെടുക്കുക, യാത്രാ സൗകര്യം ഒരുക്കുക, രാജ്യത്ത് തുടരാൻ പ്രേരിപ്പിക്കുന്ന മറ്റ് സഹായങ്ങൾ ചെയ്യുക എന്നീ കുറ്റങ്ങൾ ചെയ്താലാണ് ശിക്ഷാനടപടി.
നിയമവിരുദ്ധമായി രാജ്യത്ത് തുടരാൻ സഹായിക്കുന്നവർക്കും പിഴ, ജയിൽ ശിക്ഷ, നാടുകടത്തൽ എന്നിവ നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. തീർഥാടകരുടെ സുരക്ഷയും നിയമപരമായ നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് ഈ കർശന നിയന്ത്രണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.