മക്ക: സന്ദർശക വിസയിൽ മകനോടൊപ്പം മക്കയിൽ താമസിച്ചുവരികയായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു. ഓച്ചിറയിലെ തച്ചംപറമ്പിൽ സുഹ്റ ബീവി (55) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് മക്കയിലെ ഹിറ ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ശേഷം അസുഖം ഭേദപ്പെട്ട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയി തന്നെ ചികിത്സിച്ച ഡോക്ടർമാരോടും നഴ്‌സുകളോടും നന്ദി പറഞ്ഞ് വളരെ സന്തോഷത്തോടെ ബുധനാഴ്ച വെകുന്നേരത്തോടെ മകന്റെ കൂടെ റൂമിലെത്തിയതായിരുന്നു.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങി രാവിലെ എണീറ്റപ്പോൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുകയും വ്യാഴാഴ്ച രാവിലെ റൂമിൽ വെച്ച് മരിക്കുകയുമായിരുന്നു. മാർച്ച് ആറിന് മക്കയിലുള്ള മകൻ ബക് ഷാന്റെ അടുത്തേക്ക് ഭർത്താവ് ബഷീറിനും മകന്റെ ഭാര്യയുടെയും കൂടെ സന്ദർശക വിസയിലെത്തിയതായിരുന്നു. ഉംറ നിർവഹിച്ച് മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു.
എന്നാൽ വിമാനസർവീസ് നിർത്തുകയും സൗദിയിൽ കർഫ്യു നിലവിൽ വരികയും ചെയ്തതോടെ മദീന സന്ദർശനവും നാട്ടിലേക്കുള്ള തിരിച്ചുപോക്കും മുടങ്ങി മക്കയിൽ കഴിഞ്ഞു കൂടവേയാണ് മരണം. സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിലെ ഷറായ മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.