ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഗൾഫ് ലക്ഷ്യ 2026’ പ്രവർത്തക ക്യാമ്പ് ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ‘ഗൾഫ് ലക്ഷ്യ 2026’ എന്ന പേരിൽ പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം, സംഘടന നവീകരണത്തിനും പ്രവർത്തകരുടെ ചിന്താദിശ നിർണയിക്കുന്നതിനും രാഷ്ട്രീയ ബോധവത്കരണത്തിനും പുതിയ വഴികൾ തുറന്നു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി. ചാലക്കുടി പാർലമെൻറ് അംഗവും കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനുമായ ബെന്നി ബഹന്നാൻ എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്ത് കോൺഗ്രസ് ആശയങ്ങളുടെ ശക്തമായ സാന്നിധ്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സംഘടന പ്രവർത്തനം കേവലം ഔപചാരികതയല്ല, മറിച്ച് വലിയൊരു സാമൂഹിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം, നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, നവാസ് വെള്ളിമാട് കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, ശിഹാബ് കൊട്ടുകാട് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ നിഷാദ് ആലംകോട് സ്വാഗതവും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന വിവിധ സെഷനുകളിൽ പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ വിഷയാവതരണം നടത്തി. ‘സംഘാടനവും സംഘടന അച്ചടക്കവും’, ‘നാം എന്തിന് കോൺഗ്രസ് ആവണം’ എന്നീ വിഷയങ്ങളിൽ ബാലകൃഷ്ണൻ പെരിയ ക്ലാസുകൾ നയിച്ചു. സംഘടനയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയ നിലപാടുകൾ പുതുതലമുറയിലേക്ക് കൈമാറേണ്ടത് ഓരോ പ്രവർത്തകന്റെയും കടമയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഉച്ചക്ക് ശേഷം ‘തെരഞ്ഞെടുപ്പിലേക്ക് പ്രവാസത്തിന്റെ ചുവടുവെപ്പ്’ എന്ന വിഷയത്തിൽ ബെന്നി ബഹന്നാൻ എം.പി സംസാരിച്ചു.
പ്രവാസികളുടെ രാഷ്ട്രീയ ഇടപെടൽ കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരവാഹികളായ സക്കീർ ദാനത്ത്, ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാർക്കാട്, ശുക്കൂർ ആലുവ, സജീർ പൂന്തുറ, ബാലു കുട്ടൻ, ജോൺസൺ മാർക്കോസ്, നാദിർഷ റഹ്‌മാൻ, സെയ്ഫ് കായംകുളം, ഹക്കിം പട്ടാമ്പി, ബഷീർ കോട്ടക്കൽ, അഷ്‌റഫ് മേച്ചേരി, സിദ്ധീഖ് കല്ലുപറമ്പൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.