ജിദ്ദ: ആവേശം ഉയരുന്ന ലോകകപ്പ് ഫുട്ബാളിന്ന് മുന്നോടിയായി ജിദ്ദയിൽ 'വേൾഡ് കപ്പ് ഡമാക്ക 2K26' എന്ന പേരിൽ നയൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. നിസ്സ് അറേബ്യ ഇവന്റ് കമ്പനിയുടെ നേതൃത്വത്തിൽ ജൂൺ 18, 19 തീയതികളിൽ ജിദ്ദയിലെ കിങ് ഫഹദ് റോഡിലുള്ള ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ടൂർണ്ണമെന്റ് നടക്കുന്നത്. സൗദി സ്പോർട്സ് അതോറിറ്റിയുടെ ഔദ്യോഗിക അനുമതിയോടുകൂടി സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റിൽ ജിദ്ദയിലെ ഇന്ത്യൻ കമ്മ്യൂനിറ്റിയിൽ നിന്നുള്ള പ്രമുഖരായ എട്ട് ടീമുകൾ പങ്കെടുക്കും.
18ന് വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കായിരിക്കും കിക്കോഫ്. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് ക്ലോസിംങ് സെർമണിയും നടക്കും. 15 മുതൽ 17 വയസ് വരെയുള്ള കുട്ടികളുടെ രണ്ട് ടീമുകൾ തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും ഇതോടനുബന്ധിച്ച് നടക്കും. യുവ ഫുട്ബാൾ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുകയും കായികരംഗത്തേക്ക് പുതിയ തലമുറയെ കൂടുതൽ ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്.
ജിദ്ദയിലെ വിവിധ ഏഷ്യൻ കമ്മ്യൂനിറ്റികൾക്കായി സ്പോർട്സ്, സാംസ്കാരിക, കുടുംബ, വിനോദ പരിപാടികൾ പ്രൊഫഷനൽ രീതിയിൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിസ്സ് അറേബ്യ ഇവന്റ് കമ്പനി പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് കമ്പനി സാരഥികൾ അറിയിച്ചു. നിലവിലെ'വേൾഡ് കപ്പ് ഡമാക്ക 2K26' ടൂർണ്ണമെന്റ് ഇന്ത്യൻ കമ്മ്യൂനിറ്റിയെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്നതാണെങ്കിലും, ഭാവിയിൽ വിവിധ ഏഷ്യൻ കമ്മ്യൂനിറ്റികൾക്കായി വിപുലമായ ഇവന്റുകളും പ്രോഗ്രാമുകളും നടത്തുമെന്ന് അധികൃതർ അറിയിച്ചു.
നിസ്സ് അറേബ്യ ഇവന്റ് കമ്പനി വിവിധ സ്ഥാപനങ്ങൾക്കും കമ്മ്യൂനിറ്റി സംഘടനകൾക്കും ആവശ്യമായ നിയമാനുസൃത ലൈസൻസുകളും പ്രോഗ്രാം ഓർഗനൈസേഷൻ സേവനങ്ങളും പ്രൊഫഷനൽ രീതിയിൽ ഒരുക്കുന്ന സംവിധാനമായും പ്രവർത്തിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ അറിയിച്ചു. 'വേൾഡ് കപ്പ് ഡമാക്ക 2K26' ടൂർണ്ണമെന്റ് ഇവന്റ് ചെയർമാനായി ഡോ. ഇന്ദു ചന്ദ്രശേഖരനും ഇവന്റ് കൺവീനറായി റാഫി ബീമാപള്ളിയും പ്രവർത്തിക്കുന്നു. ജിദ്ദയിലെ മുഴുവൻ കായിക പ്രേമികളെയും കുടുംബങ്ങളെയും 'വേൾഡ് കപ്പ് ഡമാക്ക 2K26' ഫുട്ബാൾ ടൂർണ്ണമെന്റ് വീക്ഷിക്കുന്നതിനായി സ്വാഗതം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.