ജിദ്ദ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി സ്വമേധയാ 2022 ജനുവരി 31 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി നവംബർ 30 വരെ നീട്ടിനൽകിയിരുന്നു. ഇതാണിപ്പോൾ രണ്ട് മാസം കൂടി നീട്ടിനൽകുന്നത്.
യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാൻ കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.
എന്നാൽ, ഡിസംബർ ഒന്ന് മുതൽ ഇന്ത്യയിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശനം അനുവദിച്ചതിനാൽ ഈ ആനുകൂല്യം ഇന്ത്യൻ പ്രവാസികൾക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ തുർക്കി, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നിവയോടൊപ്പം പുതിയ 'ഒമിക്രോൺ' വൈറസ് കണ്ടെത്തിയ 14 ആഫ്രിക്കൻ രാജ്യങ്ങളുമാണ് സൗദിയിലേക്ക് വിലക്കുള്ള രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.