‘നരബലിയും വിശ്വാസ വൈകൃതങ്ങളും: പ്രബുദ്ധ കേരളത്തോട് പ്രവാസി സമൂഹത്തിന് പറയാനുള്ളത്’എന്ന ശീർഷകത്തിൽ യാംബു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച സെമിനാറിൽ അബ്ദുൽ മജീദ് സുഹ്‌രി മുഖ്യപ്രഭാഷണം നടത്തുന്നു
യാംബു: 'നരബലിയും വിശ്വാസ വൈകൃതങ്ങളും: പ്രബുദ്ധ കേരളത്തോട് പ്രവാസി സമൂഹത്തിന് പറയാനുള്ളത്' എന്ന ശീർഷകത്തിൽ യാംബു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച സെമിനാർ മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പ്രബുദ്ധ കേരളത്തിന് കേട്ടുകേൾവിയില്ലാത്ത നരബലിയിലേക്ക് നയിച്ച വിശ്വാസ വൈകൃതങ്ങൾക്കെതിരെ യോജിച്ച പ്രവർത്തനങ്ങൾ വേണമെന്നും സമൂഹത്തെ ശക്തമായ ബോധവത്കരണം നടത്തേണ്ടതും അനിവാര്യമാണെന്ന് സെമിനാർ ആഹ്വാനം ചെയ്തു.
യാംബു ടൗൺ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യാംബു ജാലിയാത്ത് മേധാവി ശൈഖ് ഖാലിദ് അൽ ഹുതൈബി ഉദ്‌ഘാടനം ചെയ്തു. ജാലിയാത്ത് ദഅ്വ കോഓഡിനേറ്റർ ശൈഖ് അൽ മജ്ദിശ്ശരീഫ് ആശംസ നേർന്നു.യാംബു റോയൽ കമീഷൻ ദഅ്വ സെന്റർ മലയാളം വിഭാഗം മേധാവി അബ്ദുൽ അസീസ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് സുഹ്‌രി മുഖ്യപ്രഭാഷണം നടത്തി. വിശ്വാസ വൈകല്യങ്ങളുടെ മറവിൽ നടക്കുന്ന ക്രൂരമായ കൊലകൾ തടയാൻ സമൂഹം ഏറെ ജാഗ്രത കാണിക്കേണ്ടത് അനിവാര്യമാണെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അന്ധവിശ്വാസജടിലവും മനുഷ്യത്വ വിരുദ്ധവുമായ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കാനും പൊതുബോധം ഉണ്ടാക്കാനും പ്രവാസികളും അവരുടെ പങ്ക് പരമാവധി ഉപയോഗപ്പെടുത്തണമെന്നും പ്രവാസി സംഘടന നേതാക്കൾ പറഞ്ഞു. സലിം വേങ്ങര (തനിമ സാംസ്‌കാരിക വേദി), ഒ.പി. അഷ്‌റഫ് മൗലവി കണ്ണൂർ (എസ്.കെ.ഐ.സി), നസിറുദ്ദീൻ ഇടുക്കി (പ്രവാസി വെൽഫെയർ), സിദ്ദീഖുൽ അക്ബർ (ഒ.ഐ.സി.സി), നാസർ നടുവിൽ (കെ.എം.സി.സി), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം) എന്നിവർ സംസാരിച്ചു. യാംബു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദഅവ കൺവീനർ നിയാസ് പുത്തൂർ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുറഷീദ് വേങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.