സൗദിയിൽ ആറ് പ്രവിശ്യകളിൽ ശക്തമായ മഴക്ക് സാധ്യത: ജാഗ്രത നിർദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാജ്യത്തെ ആറ് പ്രധാന മേഖലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയോ അതീവ ശക്തമായ മഴയോ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ജിസാൻ, അസീർ, അൽ ബഹ എന്നീ പ്രവിശ്യകളിലും മക്കയുടെ തെക്കൻ ഭാഗങ്ങളിലും ശക്തമായ മഴക്കൊപ്പം ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലിനും വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇതിനുപുറമെ റിയാദ്, നജ്‌റാൻ എന്നീ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്തേക്കാം.

മഴയോടൊപ്പം തന്നെ രാജ്യത്തി​െൻറ പലയിടങ്ങളിലും പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് തുടരും. മദീന, ഹാഇൽ, അൽ ഖസീം, കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുണ്ട്.

ഇതുമൂലം അന്തരീക്ഷത്തിലെ കാഴ്ചാപരിധി ക്രമാതീതമായി കുറയാൻ ഇടയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Heavy rain likely in six provinces of Saudi Arabia: National Center of Meteorology issues alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.