റമദാൻ ഒരുക്കങ്ങൾ വിലയിരുത്താൻ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ഹറമിൽ സന്ദർശനം നടത്തിയപ്പോൾ
മക്ക: റമദാനിലെ ഉംറ സീസണിന് മുന്നോടിയായി മക്ക ഹറമിലെ ഒരുക്കങ്ങൾ ഹജ്ജ് ഉംറ മന്ത്രിയും ഇരുഹറമുകളുടെയും പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽറബീഅ നേരിട്ടെത്തി പരിശോധിച്ചു. ഹറമിലെ പ്രവർത്തനപരവും സേവനപരവുമായ സന്നദ്ധത വിലയിരുത്തുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ഫീൽഡ് പ്ലാനുകൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുക എന്നിവയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഉംറ തീർഥാടകരുടെയും ആരാധകരുടെയും സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനൊപ്പം, തീർഥാടകരെ സേവിക്കുന്നതിനായി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സംയോജനത്തിന്റെ തോതും മന്ത്രി വിലയിരുത്തി. സന്ദർശന വേളയിൽ ഇരുഹറമുകളിലും ഒരുക്കിയിട്ടുള്ള സമഗ്ര സേവനങ്ങളെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ചറിഞ്ഞു.
ഈ സന്ദർശനം ഭരണകൂടത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമാണെന്നും ഇരുഹറമുകൾക്കും സന്ദർശകർക്കും ഉയർന്ന നിലവാരമുള്ള പരിചരണം നൽകുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. റമദാൻ സീസണിനായുള്ള പ്രവർത്തനങ്ങൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രക്രിയയുടെ വിപുലീകരണമാണ്. വിഷൻ 2030-ന്റെ ഭാഗമായ ‘ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമി’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് സഹായിക്കുമെന്നും, അതുവഴി സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനും തീർഥാടകരുടെ അനുഭവം കൂടുതൽ സമ്പന്നമാക്കാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.