സൗദിയിൽ നാല് വിദേശികളുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: മക്ക, അസീർ മേഖലകളിൽ രണ്ട് വ്യത്യസ്ത കേസുകളിലായി നാല് വിദേശികളുടെ വധശിക്ഷ സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം നടപ്പാക്കി. കൊലപാതക കേസിൽ മ്യാന്മർ പൗരെൻറയും ലഹരിമരുന്ന് കടത്ത് കേസിൽ മൂന്ന് എത്യോപ്യൻ സ്വദേശികളുടെയും ശിക്ഷയാണ് നടപ്പാക്കിയത്.
മക്ക മേഖലയിൽ പാകിസ്താൻ പൗരനായ അബ്ദുൽ ഹമീദ് സുലൈമാൻ അബ്ദുൽ റഷീദിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പലതവണ കുത്തി കൊലപ്പെടുത്തിയ കേസിൽ മ്യാന്മർ പൗരനായ യാസീൻ മുഹമ്മദ് റമദാൻ അബുൽ ഹുസൈെൻറ ശിക്ഷാവിധിയാണ് നടപ്പാക്കിയത്. സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ വിശദമായ അന്വേഷണത്തിലൂടെ കുറ്റം തെളിയുകയായിരുന്നു.
തുടർന്ന് വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും പരമോന്നത നീതിപീഠമായ സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെയാണ് രാജകീയ ഉത്തരവിലൂടെ ശിക്ഷ നടപ്പാക്കിയത്. രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കുമെന്നും നിരപരാധികളുടെ ജീവന് ഭീഷണിയാകുന്നവർക്ക് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള കഠിന ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തേക്ക് ഹാഷിഷ് കള്ളക്കടത്ത് നടത്താൻ ശ്രമിച്ച കേസിലാണ് അസീർ മേഖലയിൽ മൂന്ന് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയത്. ഹഫ്‌ലോം തഗ്ലായ് മസ്ഗ്ബു ഖുറ അറഖ്വി, ഹീലപേം കെദാനെ ഖബ്ര സലാസി അബർ, ഹഫ്തം ഖ്വൈതം ഗിഷി ഹദ്ഖു എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
കേസിൽ സുരക്ഷാ ഏജൻസികൾ പിടികൂടിയ പ്രതികൾക്കെതിരെയുള്ള കുറ്റം പ്രത്യേക കോടതിയിൽ തെളിയിക്കപ്പെടുകയും വിചാരണക്കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി സ്ഥിരീകരിച്ചതിനെ തുടർന്നാണ് രാജകീയ ഉത്തരവ് പ്രകാരം ശിക്ഷ നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.