റിയാദ്: ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് മേഖലക്ക് സുരക്ഷ ഭീഷണി സൃഷ്ടിക്കുന്ന ഐ.എസിന്‍െറ സാമ്പത്തിക സ്രോതസ്സ് തടയുന്നതില്‍ സൗദി ലക്ഷ്യം നേടിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അവരുടെ നിലപാടില്‍ അമേരിക്കന്‍ നേതൃത്വം സംതൃപ്തരാണെന്നും വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു. ഐ.എസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ രണ്ട് ബില്യന്‍ ഡോളര്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് അമേരിക്ക കണക്കാക്കുന്നത്. ഇതില്‍ മുഖ്യമായും എണ്ണ വില്‍പനയും തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്ന് നികുതി പരിച്ചതുമാണ്. അനധികൃതമായി പെട്രോളും ഗ്യാസും വിറ്റതില്‍ നിന്ന് 50 കോടി ഡോളറും നികുതി ഇനത്തില്‍ 50 കോടി ഡോളറും വര്‍ഷത്തില്‍ ഐ.എസിന് ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.
ഐ.എസിനെ സൈനികമായി നേരിടുന്നതിന് രൂപീകരിച്ച സഖ്യസേനയില്‍ സൗദി അറേബ്യ മുന്‍ നിരയിലുണ്ടായിരുന്നു. ഐ.എസിനെ ചെറുക്കുന്നതില്‍ 20 രാജ്യങ്ങള്‍ പങ്കുടുക്കുന്നുണ്ട്. ഇറാഖിലെയും സിറിയയിലെയും ഐ.എസ് വിരുദ്ധ ചേരിക്ക് പരിശീലനം നല്‍കാന്‍ 15 രാജ്യങ്ങളും സന്നദ്ധരായിട്ടുണ്ട്. ഐ.എസില്‍ ചേരാന്‍ ഇറാഖിലേക്കും സിറിയയിലേക്കും കടക്കാന്‍ ശ്രമിച്ച പൗരന്മാരെ തടയാന്‍ 34 രാജ്യങ്ങള്‍ മുന്നോട്ടുവന്നു.
ഐ.എസിനെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ അന്താരാഷ്ട്ര തലത്തില്‍ കൂട്ടായ ശ്രമം നടക്കുന്നതിലും വൈറ്റ്ഹൗസ് വക്താവ് സംതൃപ്തി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.