മദീന: തീർഥാടകരുടെ പ്രവേശനം സുഗമമാക്കാൻ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി 20 ഇ ഗേറ്റുകൾ സ്ഥാപിച്ചു. ഹജ്ജ് സീസണിൽ മസ്ജിദുന്നബവി സന്ദർശിക്കാനും അതിൽ പ്രാർഥിക്കാനും രാജ്യത്തേക്ക് വരുന്ന തീർഥാടകർക്ക് കടന്നുവരാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്. ഇത് 24 മണിക്കൂറും സാങ്കേതികമായ പിന്തുണ നൽകുന്നു.
ഹജ്ജുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. നടപടിക്രമങ്ങളുടെ വേഗതയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിനായി സദയയിലെ സാങ്കേതിക, എൻജിനീയറിങ് ടീമുകൾ പാസ്പോർട്ട് വകുപ്പുമായി ഏകോപിപ്പിച്ച് വർക്ക് സ്റ്റേഷനുകളിൽ 30 ഇലക്ട്രോണിക് പാസ്പോർട്ട് റീഡറുകൾ സ്ഥാപിച്ചിട്ടുണ്ട്.അതേസമയം, ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മദീന വിമാനത്താവളത്തിലെ സംവധാനങ്ങളിൽ അതോറിറ്റി പരിശോധനകൾ നടത്തി.
എല്ലാ ഹാളുകളിലെയും കൗണ്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനായി പ്രതിരോധ അറ്റകുറ്റപ്പണികൾ നടത്തുകയുണ്ടായി. തീർഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനവ് കണക്കിലെടുത്ത് അന്താരാഷ്ട്ര ആഗമന ഹാളിൽ നാല് പുതിയ ഫിംഗർ പ്രിന്റ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.24 മണിക്കൂറും തുടർച്ചയായ സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിന് നാഷനൽ ഇൻഫർമേഷൻ സെന്ററിന്റെ എയർപോർട്ട് ഡിവിഷനിലെ സാങ്കേതിക ജീവനക്കാരെ കൂടുതൽ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.