ജിദ്ദ: വിനോദ മേഖലകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സൗദിയുടെ വിവിധ പ്രദേശങ്ങളിലായി 16 മൃഗശാലകൾ സ്ഥാപിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചു.
ഏകദേശം 39 കോടി റിയാൽ ചെലവിൽ നിർമിക്കുന്ന മൃഗശാലകളിലൂടെ നിരവധി നിക്ഷേപ അവസരങ്ങൾ ലഭിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ജിദ്ദയിലും റിയാദിലുമായി അഞ്ചു വലിയ മൃഗശാലകളും മദീനയിലും ബുറൈദയിലും നാല് ഇടത്തരവും അബഹയിലും ജീസാനിലുമായി ഏഴു ചെറിയ മൃഗശാലകളും നിർമിക്കാനാണ് ഉദ്ദേശ്യം. ഓരോ വലിയ മൃഗശാലക്കും 50 ഹെക്ടർ വിസ്തീർണവും 5.30 കോടി റിയാൽ നിക്ഷേപ തുകയും ഓരോ ഇടത്തരത്തിനും 15 ഹെക്ടർ വിസ്തീർണവും 1.10 കോടി റിയാൽ നിക്ഷേപ തുകയും ഓരോ ചെറിയ മൃഗശാലക്കും 10 ഹെക്ടർ വിസ്തീർണവും ആവശ്യമായിരിക്കും.
വിഷൻ 2030 പൂർത്തിയാവുന്നതോടെ വിനോദ മേഖലയിലെ ചെലവ് 2.9 ശതമാനത്തിൽനിന്ന് ആറു ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇത് മൃഗശാലകൾ സ്ഥാപിക്കുന്നതിന് സംഭാവന നൽകുമെന്നും അതോടൊപ്പം തന്നെ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 50 ശതമാനം വരുന്ന 30 വയസ്സിനു താഴെയുള്ള യുവാക്കളെ ആകർഷിക്കുന്നതിനുള്ള വിവിധ പദ്ധതികളും നടപ്പിൽ വരുത്തുമെന്ന് നിക്ഷേപ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.