ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ജോർഡൻ കിരീടാവകാശി പ്രിൻസ് അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും പ്രാദേശിക -അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും സാഹോദര്യ പൂർണവുമായ ബന്ധത്തെക്കുറിച്ച് അമീർ വിശദീകരിച്ചു.
മേഖലയിൽ സമാധാനം നിലനിർത്തുന്നതിനും സുസ്ഥിരമായ സാഹചര്യം ഉറപ്പാക്കുന്നതിനും നയതന്ത്ര ഇടപെടലുകൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത പ്രിൻസ് അൽ ഹുസൈൻ കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. ഖത്തറിന്റെ സുരക്ഷക്കും പരമാധികാരത്തിനുമുള്ള ജോർഡാന്റെ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം അറിയിച്ചു.
ഖത്തറിനിനുനേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു.
ജോർഡന്റെ പിന്തുണക്ക് ഖത്തർ അമീർ നന്ദി രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി തുടർന്നും ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ, ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ജോർഡാൻ കിരീടാവകാശിയെ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയും ഖത്തറിലെ ജോർഡാൻ അംബാസഡറായ സൈദ് മുഫ്ലഹ് അൽ ലാസിയും ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.