ദോഹ: ഈജിപ്തിലെ ഖത്തർ സ്ഥാനപതിയായി നിയമിച്ച സലീം ബിൻ മുബാറക് അൽ ഷാഫി സ്ഥാനമേറ്റു. വ്യാഴാഴ്ച ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫതാഹ് അൽ സീസിയുടെ കൊട്ടാരത്തിൽ എത്തി അധികാരപത്രം കൈമാറിയാണ് പുതിയ അംബാസഡർ അധികാരമേറ്റത്. കൂടിക്കാഴ്ചയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആശംസ കൈമാറി. ഖത്തറിനും ഈജിപ്തിനുമിടയിലെ സൗഹൃദം ശക്തമാക്കാനും, ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനുമുള്ള എല്ലാ പിന്തുണയുമുണ്ടാവുമെന്ന് അൽ സീസി അറിയിച്ചു. 2017ലെ ഗൾഫ് ഉപരോധത്തിനുശേഷം ആദ്യമായാണ് ഖത്തർ ഈജിപ്തിലേക്ക് സ്ഥാനപതിയെ അയക്കുന്നത്. കഴിഞ്ഞ ജനുവരിയിലെ അൽ ഉല കരാറിലൂടെ ഉപരോധം അവസാനിച്ചതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ജൂണിൽ ഈജിപ്തും സൗദിയും ഖത്തിറിലേക്ക് തങ്ങളുടെ സ്ഥാനപതിമാരെ നിയമിച്ചിരുന്നു. നേരത്തേ തുർക്കിയിൽ ദീർഘകാലം ഖത്തർ അംബാസഡറായിരുന്നു സലിം ബിൻ മുബാറക് അൽ ഷാഫി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.