ദോഹ: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ 'ആസിയാനു'മായി സഹകരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ. കംബോഡിയയിലെ ഫനൊംപെനിൽ നടക്കുന്ന 55ാമത് ആസിയൻ വിദേശകാര്യമന്ത്രിമാരുടെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് സൗഹൃദ-സഹകരണ കരാറിൽ ഒപ്പുവെച്ചത്.
സിംഗപ്പൂർ, ഫിലിപ്പീൻസ്, തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ ഉൾപ്പെടെ അംഗങ്ങളായ പത്തു രാജ്യങ്ങളുമായി ഖത്തറിന്റെ സൗഹൃദവും ബന്ധവും ശക്തിപ്പെടുത്തുന്നതിൽ ഈ കരാർ നിർണായകമാവും. ആസിയാൻ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ വിവിധ മേഖലകളിലെ സഹകരണം ഏകീകരിക്കുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ സമാധാനവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുകയും പ്രധാന ലക്ഷ്യമാണ്. ഏഷ്യൻ ഭൂഖണ്ഡവുമായും പൊതുവെ ആസിയാൻ രാജ്യങ്ങളുമായും സംയുക്ത സഹകരണവും വികസിപ്പിക്കുന്നതിൽ ഖത്തറിന്റെ നീക്കം സുപ്രധാന പങ്കുവഹിക്കും.
സന്ദർശനത്തിന്റെ ഭാഗമായി വിവിധ ആസിയാൻ അംഗരാജ്യങ്ങളുടെ തലവന്മാരുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. കംബോഡിയ പ്രധാനമന്ത്രി ഹുൻ സെന്നുമായി നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തി. അതിനുപുറമെ, കോവിഡ് കാലത്ത് നിലച്ച വിമാന സർവിസുകൾ പുനരാരംഭിക്കുന്നതും ചർച്ചചെയ്തു.
ആസിയാൻ ഉച്ചകോടിക്കെത്തിയ ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനുമാനി ഫനൊംപെനിൽ ചർച്ചനടത്തി. അഫ്ഗാനിസ്ഥാൻ, ഇറാൻ ഉൾപ്പെടെ പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങളിൽ സംസാരിച്ചതായി ബ്ലിങ്കനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂണിൽ ഖത്തറിൽ നടന്ന അമേരിക്ക-ഇറാൻ ആണവചർച്ചകൾ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.