തൊഴിലാളികളേ, ഖത്തർ സർക്കാർ ഒപ്പമുണ്ട്

ദോഹ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ക്രമീകരണങ്ങളിൽ ജോലിയും കരാറുകളും നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന തൊഴിലാളികളടക്കമുള്ളവർക്കായി ഭരണ നിര്‍വഹണ വികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

പനി വന്നാല്‍ ഒരു തൊഴിലാളി എന്താണ് ചെയ്യേണ്ടത്, ഐസൊലേഷനിലോ സമ്പർക്കവിലക്കിൽ ചികിത്സയിലോ ആണെങ്കില്‍ തൊഴിലാളികള്‍ ശമ്പളത്തിന് അര്‍ഹരാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മന്ത്രാലയത്തിൻെറ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറുപടി നൽകുന്നുണ്ട്. മന്ത്രാലയം സമൂഹമാധ്യമങ്ങളിൽ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ചുവടെ.

പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ തൊഴിലാളി എന്താണ് ചെയ്യേണ്ടത്?

ചുമ, പനി, ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുള്ള തൊഴിലാളികള്‍ ഉടന്‍ തന്നെ മറ്റുള്ളവരില്‍ നിന്നും അകന്നുനില്‍ക്കുകയും ഖത്തര്‍ കോവിഡ് 19 ഹോട്ട്ലൈന്‍ നമ്പറായ 16000ല്‍ ബന്ധപ്പെടുകയും ചെയ്യേണ്ടതാണ്. അത്യാഹിത സന്ദര്‍ഭങ്ങളില്‍ 999 നമ്പറില്‍ ബന്ധപ്പെട്ട് ആംബുലന്‍സിൻെറ സഹായം തേടേണ്ടതാണ്.

ആരോഗ്യ കാര്‍ഡിെല്ലങ്കിൽ?

ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ആരോഗ്യ കാര്‍ഡോ ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡോ പരിശോധനക്കോ ചികിത്സക്കോ നിര്‍ബന്ധമില്ല. ഈ സേവനങ്ങളെല്ലാം സര്‍ക്കാര്‍ സൗജന്യമായി നൽകുന്നതാണ്.

സ്വയം ഐസൊലേഷനില്‍ പോകേണ്ടത് എപ്പോൾ?

ചുമ, പനി, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ കോവിഡ് 19 ലക്ഷണങ്ങള്‍ ഉള്ളവര്‍, കോവിഡ് 19 രോഗമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞവരുമായി ബന്ധപ്പെട്ടവര്‍, തങ്ങള്‍ ബന്ധപ്പെടുമ്പോള്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും പിന്നീട് രോഗമുണ്ടെന്ന് തെളിഞ്ഞാല്‍, കോവിഡ് 19ൻെറ സമൂഹ വ്യാപനം നടന്ന രാജ്യങ്ങള്‍ അടുത്ത കാലത്ത് സന്ദര്‍ശിച്ച് മടങ്ങിയെത്തിയവര്‍ തുടങ്ങിയവര്‍ കോവിഡ് 19 ഹോട്ട്ലൈന്‍ നമ്പറായ 16000ല്‍ ബന്ധപ്പെട്ട് സ്വയം ഐസൊലേഷനില്‍ പോകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിൻെറ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

എപ്പോഴാണ് ഐസൊലേഷൻ?

ഐസൊലേഷനില്‍ പോകണമെന്ന് സര്‍ക്കാര്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചവരും കോവിഡ് പരിശോധന നടത്തി ഫലം കാത്തിരിക്കുന്നവരും കോവിഡ്19ൻെറ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ കോവിഡ് 19 ബാധയുള്ളവരുമായി ബന്ധപ്പെടുകയോ ചെയ്തതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് കോവിഡുണ്ടെന്ന് വിശ്വസിക്കുന്നവരുമാണ് ഐസൊലേഷനില്‍ പോകേണ്ടത്.

തൊഴിലാളിക്ക് കോവിഡ് തെളിഞ്ഞാല്‍ എന്തുസംഭവിക്കും?

കോവിഡ് 19 പരിശോധനയില്‍ രോഗബാധയുണ്ടെന്ന് തെളിയുകയാണെങ്കില്‍ മുഖൈനിസ് പ്രദേശത്തെ ക്വാറ ൈൻറന്‍ സ​​െൻററുകളില്‍ പ്രവേശിപ്പിക്കുകയും ആവശ്യമായ മരുന്നും ഭക്ഷണവും താമസവും സൗജന്യമായി നൽകുകയും ചെയ്യും.

ഷെയര്‍ താമസ കേന്ദ്രങ്ങളിലുള്ളവർ?

ഷെയർ താമസിക്കുന്നവരില്‍ രോഗം വന്നാല്‍ ഐസൊലേഷന്‍ ഏര്‍പ്പെടുത്താന്‍ ആര്‍ക്കാണ് ഉത്തരവാദിത്വമെന്നത് എല്ലാവരുടെയും സംശയമാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ദുരന്തനിവാരണ സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിനാണ് ഐസൊലേഷനും ക്വാറൈൻറനും ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്വമുള്ളത്. തൊഴിലാളികള്‍ക്ക് ഐസൊലേഷനും ക്വാറൈൻറനും ഏര്‍പ്പെടുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമല്ല.

ഖത്തര്‍ ഐഡി ഇല്ലാത്തവരോ?

എല്ലാവിധ തൊഴിലാളികള്‍ക്കും ആവശ്യമായ ചികിത്സകള്‍ സൗജന്യമായി ലഭിക്കും. അതിന് അവരുടെ നിലവിലുള്ള അവസ്ഥ പരിഗണിക്കുന്നതല്ല.

ശമ്പളം കിട്ടുമോ? അവധിയോ?

ഐസൊലേഷനോ ക്വാറൈൻറനോ ചികിത്സയോ ലഭിക്കുന്ന തൊഴിലാളികള്‍ പണം അടക്കേണ്ടതില്ല. ഐസൊലേഷന്‍, ക്വാറൈൻറന്‍, ചികിത്സ എന്നിവ ലഭിക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളം ലഭ്യമാക്കുകയും അവരുടെ അസുഖാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന വേതനവും ഭക്ഷണവും താമസവും മറ്റ് അലവന്‍സുകളും ലഭിക്കും. എല്ലാ തൊഴിലാളികള്‍ക്കും അവരുടെ അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും തൊഴിലുടമയില്‍ നിന്ന്​ ലഭിക്കും.

തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്ത കാലയളവിലോ കമ്പനി കുറഞ്ഞ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാലോ വാര്‍ഷിക അവധി ഉപയോഗിക്കുന്നതിനോ ശമ്പളമില്ലാത്ത അവധി എടുക്കുന്നതിനോ സാധിക്കുമോ എന്നതും പ്രധാനകാര്യമാണ്. ഇരുവിഭാഗത്തിനും വലിയ നഷ്ടമില്ലാതെ മുന്നോട്ടു പോവുകയെന്ന കാര്യത്തിന് വലിയ പ്രധാന്യമുണ്ട്. ദീര്‍ഘകാലത്തേക്ക് ജോലിയോ സ്ഥാപനമോ നിലനിര്‍ത്താനാവുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്. തൊഴിലുടമയും തൊഴിലാളിയും പരസ്പരം ആലോചിച്ച് ശമ്പളമില്ലാത്ത അവധിയോ വാര്‍ഷിക അവധിയോ എടുക്കാവുന്നതാണ്.

എന്നാല്‍ സ്ഥാപനം മുന്നോട്ടു പോവുകയും തൊഴിലാളി മറ്റു ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. അല്ലെങ്കില്‍ തൊഴിലുടമ താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിക്കണം.

കരാറുകള്‍ ഒഴിവാക്കുമോ?

പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികളുടെ കരാറുകള്‍ ഒഴിവാക്കപ്പെടാം. കരാറുകള്‍ റദ്ദാക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ട്. എങ്കിലും തൊഴില്‍ റദ്ദാക്കലിന് തൊഴില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിച്ച കരാര്‍ പൂര്‍ണമായും പാലിക്കണം. നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കുക, ബാക്കിവെച്ചത് ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയും അനുവദിക്കുകയും നാട്ടിലേക്കുള്ള മടക്ക ടിക്കറ്റും നൽേകണ്ടതുണ്ട്.

നിലവിൽ ഖത്തറിന് പുറത്തായാലോ?

തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുകയും മടങ്ങാനാവാതെ വരികയും ചെയ്താല്‍ തൊഴിലിൻെറ അവസ്ഥ എന്തായിരിക്കും?
തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ചര്‍ച്ച ചെയ്ത് ജോലിയുടേയും ആനുകൂല്യത്തിേൻറയും കാര്യങ്ങള്‍ തീരുമാനിക്കാവുന്നതാണ്. തൊഴിലാളിക്ക് കരാര്‍ പ്രകാരം നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കേണ്ടതില്ല.

തൊഴില്‍ റദ്ദാക്കുകയാണെങ്കില്‍ തൊഴില്‍ നിയമവും കരാര്‍ പ്രകാരവുമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം. നോട്ടീസ് കാലവധിയും മറ്റുള്ള ആനുകൂല്യങ്ങളും ഉള്‍പ്പെടെ ഇതില്‍ പരിഗണിക്കപ്പെടും.

വിസ നീട്ടലോ?

സര്‍ക്കാര്‍ സേവനങ്ങള്‍ കുറച്ചതിനാല്‍ ഈ കാലയളവില്‍ കാലാവധി അവസാനിക്കുന്ന വിസയും ഖത്തര്‍ ഐഡിയും സ്വയം നീട്ടാൻ സാധിക്കും. വിസാ കാലവധി നീട്ടാനുള്ളവര്‍ തങ്ങളുടെ നിലവിലുള്ള അവസ്ഥ പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തി​​​െൻറ വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്.

ഖത്തര്‍ ഐ.ഡി നീട്ടാനും തീയതി പരിശോധിക്കാനുമുള്ളവര്‍ മെട്രാഷ് 2 ആപ്പ് ഉപയോഗിക്കേണ്ടതാണ്. കൃത്യമായ വിവരങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിൻെറ വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

ഗാർഹിക ജോലിക്കാർ?

വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതേ നിബന്ധനകള്‍ തന്നെയാണ്. ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഈ വിവരങ്ങള്‍ ബാധകമാണ്.

പരാതി ആർക്ക് നൽകണം?

ഈ സമയത്ത് ജോലിയുമായും താമസവുമായും ബന്ധപ്പെട്ടുള്ള പരാതികളോ പ്രശ്നങ്ങളോ ഉണ്ടായാല്‍ ഭരണ നിര്‍വഹണ വികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - qatar government is with you employees -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.