ദോഹ: അതിവേഗത്തിലാണ് കോവിഡിന്റെ പുതിയ വകഭേദം പടർന്നുപിടിക്കുന്നത്. മുൻകാല രോഗങ്ങൾ ഒരാളിൽനിന്നും മൂന്നോ ആറോ പേരിലേക്കായിരുന്നു പകർന്നിരുന്നതെങ്കിൽ ഒമിക്രോൺ 40 പേരിലേക്കുവരെ വ്യാപിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രോഗതീവ്രത ഗുരുതരമല്ല എന്നതാണ് ഇതിനിടയിലെ ആശ്വാസം. ആശുപത്രി പ്രവേശനവും ഗുരുതരാവസ്ഥയും കാര്യമായി കുറയുന്നുമുണ്ട്.
ഒമിക്രോണിന്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വിശദീകരിച്ചുകൊണ്ട് അറിയിപ്പ് പുറത്തിറക്കിയിരുന്നു. രോഗം വന്നാൽ ചെയ്യേണ്ട നടപടികളും വ്യക്തമാക്കി. രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റിവ് കേസുകളിലധികവും ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ടതാണെന്നും നേരിയതോ ഗുരുതരമല്ലാത്തതോ ആയ രോഗലക്ഷണങ്ങളാണ് ഇതിനുള്ളതെന്നും ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നേരിയ രോഗലക്ഷണങ്ങൾ
നേരിയ പനി, വരണ്ട ചുമ, മൂക്കടപ്പ്, ജലദോഷം, തൊണ്ട വരൾച്ച, രുചി-വാസന നഷ്ടപ്പെടൽ, തലവേദന, മനംപിരട്ടൽ, അതിസാരം, തളർച്ച
രോഗം സ്ഥിരീകരിച്ചാൽ
സ്വയം സമ്പർക്ക വിലക്കിൽ കഴിയുക. വീട്ടുകാരുമൊത്തോ മറ്റുള്ളവരുമായോ ഉള്ള സമ്പർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കുറക്കുന്നതിന് പാരസിറ്റാമോൾ ഗുളിക കഴിക്കുക, ജലപാനം സ്ഥിരമാക്കുക, ദീർഘനേരം കിടക്കാതിരിക്കുക.
രോഗലക്ഷണങ്ങൾ കണ്ടാൽ
റാപിഡ് ആൻറിജൻ സെൽഫ് ടെസ്റ്റ് ചെയ്യുക. പോസിറ്റിവ് ആണെങ്കിൽ അംഗീകൃത മെഡിക്കൽ കേന്ദ്രത്തിലെത്തി പരിശോധനക്ക് വിധേയമാവുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്യണം. ഇഹ്തിറാസിൽ ഇതുപ്രകാരം മാറ്റം വരുകയും ചെയ്യും. അത്യാവശ്യമെങ്കിൽ കോവിഡ് പരിശോധനക്കായി മാത്രമുള്ള കേന്ദ്രത്തിലെത്തി പരിശോധനക്ക് വിധേയമാകണം
ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങൾ
കടുത്ത പനി, ചുമ, വിറയൽ, പേശീവേദന, പുറം വേദന, തളർച്ച, ശരീരവേദന, ചലിക്കുമ്പോൾ ഇടക്ക് ശ്വാസതടസ്സം
രോഗം സ്ഥിരീകരിച്ചാൽ
സ്വയം സമ്പർക്ക വിലക്കിൽ കഴിയുക. വീട്ടുകാരുമൊത്തോ മറ്റുള്ളവരുമായോ ഉള്ള സമ്പർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കുറക്കുന്നതിന് പാരസിറ്റാമോൾ ഗുളിക കഴിക്കുക, ജലപാനം സ്ഥിരമാക്കുക, ദീർഘനേരം കിടക്കാതിരിക്കുക. 60 വയസ്സിന് മുകളിലുള്ളവരാണെങ്കിൽ, അല്ലെങ്കിൽ അർബുദം, ഹൃദ്രോഗം, രോഗപ്രതിരോധശേഷിക്കുറവ്, വൃക്കരോഗം തുടങ്ങിയ മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവരാണെങ്കിൽ 16000 നമ്പറിൽ വിളിച്ച് ആവശ്യമായ സഹായം തേടണം.
രോഗലക്ഷണങ്ങൾ കണ്ടാൽ
റാപിഡ് ആൻറിജൻ സെൽഫ് ടെസ്റ്റ് ചെയ്യുക. പോസിറ്റിവ് ആണെങ്കിൽ അംഗീകൃത മെഡിക്കൽ കേന്ദ്രത്തിലെത്തി പരിശോധനക്ക് വിധേയമാവുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്യണം. ഇഹ്തിറാസിൽ ഇത് മാറ്റം വരുത്തുകയും ചെയ്യും. അല്ലെങ്കിൽ കോവിഡ് പരിശോധനക്കായി മാത്രമുള്ള കേന്ദ്രത്തിലെത്തി പരിശോധനക്ക് വിധേയമാകണം.
ഗുരുതര രോഗലക്ഷണങ്ങൾ
നെഞ്ചുവേദന, ചുണ്ടുകളോ മുഖമോ നീലനിറത്തിലാവുക, പരിസരബോധം നഷ്ടപ്പെടുക, കടുത്ത തളർച്ചയും ശരീര വേദനയും, ശ്വാസതടസ്സംഉടൻ മെഡിക്കൽ സഹായം തേടുകയോ അല്ലെങ്കിൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തണം. കടുത്ത പ്രയാസത്തിലാണെങ്കിൽ 999 നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.