കുവൈത്ത് സിറ്റി: കുവൈത്ത് വിദേശികളുടെ പ്രവേശന വിലക്ക് നീട്ടിയത് പ്രവാസികൾക്ക് വൻ തിരിച്ചടി. രണ്ടാഴ്ചത്തെ വിലക്ക് സമയം കഴിയാൻ രണ്ട് മണിക്കൂറിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോഴാണ് ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്ന് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് നീട്ടാൻ തീരുമാനിച്ചതായി വ്യോമയാന വകുപ്പ് ട്വിറ്ററിൽ അറിയിച്ചത്.
ടിക്കറ്റ് എടുത്ത് യാത്രക്കൊരുങ്ങി നിന്ന പലരും നിരാശരായി. ദുബൈ ഉൾപ്പെടെ ഇടത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേരുണ്ട്. എന്നുവരെയാണ് പുതിയ വിലക്ക് ബാധകമാവുക എന്ന് പ്രഖ്യാപിക്കാത്തതിനാൽ കാത്തുനിൽക്കണോ നാട്ടിലേക്കുതന്നെ തിരിച്ചുപോകണോ എന്ന ശങ്കയിലാണിവർ.
നേരത്തെ, ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സ്വന്തം ചെലവിൽ കുവൈത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്ഠിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് ഏറെ ആഹ്ലാദത്തോടെയാണ് പ്രവാസികൾ കണ്ടിരുന്നത്.
വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശം വരുന്നത്. വിസ പുതുക്കലുമായും ജോലിയുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിലേക്ക് എത്തേണ്ടതുള്ളവർ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
കുവൈത്തിൽനിന്ന് അവധിക്ക് നാട്ടിൽ പോകാനിരിക്കുന്നവരും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വത്തെ തുടർന്ന് ആശങ്കയിലാണ്. തുർക്കിയിലും യു.എ.ഇയിലും ഇടത്താവളമായി എത്തിയവർ കുവൈത്തിലേക്ക് വരാൻ കഴിയാതെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്. സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് പലരും കഴിച്ചുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.