ദോഹ: ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്ന ഇസ്ലാമിക വിപണി പ്രയോഗതലത്തിൽ കൊണ്ടുവരണമെന്ന് ഖത്തർ സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി. ഇസ്താംബൂളിൽ ഒ.ഐ.സിയുടെ സാമ്പത്തിക–വാണിജ്യ സഹകരണ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 33ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് സ്വതന്ത്ര വ്യാപാര മേഖലയുടെയും അറബ് കസ്റ്റംസ് യൂണിയൻ പദ്ധതിയുടെയും മാതൃകയിൽ കസ്റ്റംസും ചുവപ്പുനാടയും ഒഴിവാക്കിയുള്ള ഇസ്ലാമിക സ്വതന്ത്ര വ്യാപാരമേഖല ആരംഭിക്കണം. ലോകം വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന സന്ദർഭത്തിൽ ഇസ്ലാമിക രാജ്യങ്ങൾ കൂടുതൽ ഐക്യത്തോടെ കഴിയണം. വാണിജ്യ, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തണം. ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി പറഞ്ഞു.തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ യോഗത്തിന് നേതൃത്വം വഹിച്ചു. അറബ് രാജ്യങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികളും മേഖലാ–പ്രാദേശിക സംഘടനാ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. സംയുക്ത വിദേശ വ്യാപാരം വർധിപ്പിക്കുന്നതിന് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന തുർക്കി ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അറബ് രാജ്യങ്ങളുടെ യോജിച്ച പ്രവർത്തനങ്ങൾക്കുള്ള തുർക്കി പിന്തുണയെയും ശൈഖ് അഹ്മദ് ബിൻ ജാസിം പ്രശംസിച്ചു. ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ സംയുക്ത നിക്ഷേപങ്ങൾ വർധിപ്പിക്കണം. സാമ്പത്തിക, വാണിജ്യ, നിക്ഷേപ തലങ്ങളിൽ ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ സഹകരണം അനിവാര്യമാണ്. രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ സ്ഥിരതയാണ് സുസ്ഥിരവികസനത്തിെൻറ അടിസ്ഥാനം, ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ പുതിയ സാമ്പത്തിക കൂട്ടായ്മകൾ രൂപം കൊള്ളണമെന്നും യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.