ലോകകപ്പ് ഫുട്ബാൾ എന്ന് കേൾക്കുമ്പോൾ മനസ്സ് ഒരു ഫ്രീകിക്ക് പോലെ 36 വർഷം പിറകിലേക്കു പോകും. അന്നായിരുന്നു ഡീഗോ മറഡോണയും കൂട്ടുകാരും മെക്സികോയിലെ പുൽമൈതാനിയിൽ കാൽപന്തുകളിക്ക് പുതുസമവാക്യം കുറിച്ചത്. ഞങ്ങളൊക്കെ അന്ന് കൗമാരക്കാരായിരുന്നു. വീട്ടിലോ സമീപ വീടുകളിലോ വൈദ്യുതിപോലുമെത്തിയിട്ടില്ല. നാടായ കൊയിലാണ്ടി നന്തിയിലെ ചില ഭാഗങ്ങളിൽ മാത്രമേ വൈദ്യുതിവെളിച്ചം എത്തിയിട്ടുള്ളൂ. എന്നാൽ, ടെലിവിഷനാവട്ടെ അപൂർവമായൊരു വസ്തുവും. പത്രവാർത്തയിലൂടെയായിരുന്നു അന്ന് കളി വായിച്ചറിഞ്ഞിരുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് പേജുകളിൽ ചിത്രങ്ങളും വിശേഷങ്ങളുമായി പത്രങ്ങളിൽ നേരത്തേതന്നെ ലോകകപ്പ് വാർത്തകൾ സജീവമാവും. ഫുട്ബാളിനെക്കുറിച്ച് വലിയ വിവരമൊന്നുമില്ലെങ്കിലും, ഡീഗോ മറഡോണയെന്ന ജീനിയസിനെ വായിച്ചറിഞ്ഞിരുന്നു. മറഡോണ എന്ന കുറിയ മനുഷ്യന്റെ കാലും മസിലുകളും മെയ് വഴക്കവും ഒക്കെതന്നെയായിരുന്നു മനസ്സുനിറയെ. അക്കാലത്ത് കളിയിൽ ഞങ്ങളുടെ ഗുരു മുസ്ലിയാരുകണ്ടിയിൽ സുൽഫിയായിരുന്നു.
വാഹനാപകടത്തെ തുടർന്ന് അകാലത്തിൽ വേർപിരിഞ്ഞുപോയ അവന്റെ വീട്ടിലെ ടെലിവിഷനിലായിരുന്നു അർധരാത്രി വൈകി നടക്കുന്ന മത്സരങ്ങൾ ഞങ്ങൾ കണ്ടിരുന്നത്. രാത്രി കളി തുടങ്ങുംമുമ്പ് സംഘമായാണ് സുൽഫിയുടെ കൂടെ വീട്ടിലേക്കു പോയിരുന്നത്. വീട്ടുകാരെ ശല്യപ്പെടുത്താതെ അകത്തു കയറാനുള്ള വിദ്യകൾ അവൻ കാലേക്കൂട്ടി ഒരുക്കിവെച്ചിട്ടുണ്ടാകും. പിന്നെ നേരം പുലരുന്നതുവരെ തർക്കവും വാശിയുമായി കണ്ട കളിയോർമകൾ ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നു.
കാളിയേരി അസീസ്, മഞ്ഞാട്ടി ഇബ്രാഹിംകുട്ടി, രാഘവൻ അങ്ങനെ ഇരുപതോളം പേരുണ്ടായിരുന്നു ഞങ്ങളുടെ കാണിസംഘത്തിൽ. മറഡോണയുടെ കളി കാണുകയായിരുന്നു പ്രധാന ലക്ഷ്യം. മറ്റു കളിക്കാരെയൊന്നും എളുപ്പത്തിൽ തിരിച്ചറിയാനുള്ള ധാരണയൊന്നുമില്ല. പക്ഷേ, ഡീഗോ ഒറ്റക്ക് സമ്മാനിക്കുന്ന ഓരോ വിജയവുമായി അർജന്റീനയെ അന്ന് കിരീടമണിയിച്ചത് നക്ഷത്രത്തിളക്കമുള്ള ഓർമയായി ഇന്നുമുണ്ട്. പുലരുംവരെ നീളുന്ന കളിയും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഉമ്മ വടിയുമായി കാത്തിരിപ്പുണ്ടാവും. രാത്രിയിൽ മുങ്ങിയതിന്റെ കൂലി ചുട്ടുപൊള്ളുന്ന തല്ലായിരിക്കും. എങ്കിലും, നല്ലൊരു മത്സരം കണ്ടതിന്റെ ഓർമയിൽ ആ തല്ലിനും കുളിരാണ്.
ഫുട്ബാളും വോളിബാളുമായിരുന്നു അന്നത്തെ പ്രധാന കളികൾ. ലോകകപ്പ് ഫുട്ബാൾ സീസണായാൽ ഞങ്ങളുടെ കളി ഫുട്ബാളായി മാറും. കടലൂർ ലൈറ്റ് ഹൗസിന് പടിഞ്ഞാറായി ചരൽനിറഞ്ഞ മൈതാനത്താവും പന്തുകളി. അന്നത്തെ നിറമുള്ള ലോകകപ്പ് ഓർമകൾ പിന്നീടൊരിക്കലും കിട്ടിയിരുന്നില്ല. അതായിരുന്നു ഞങ്ങളുടെ ലോകകപ്പ് പെരുന്നാൾ. 1990 ഇറ്റാലിയ ലോകകപ്പിന് പന്തുരുളുമ്പോൾ ജീവിതപ്രാരബ്ധവുമായി തൊഴിൽ തേടി മദ്രാസിലെത്തിയിരുന്നു. അവിടെ ഹോട്ടലിലെയും മറ്റും ജോലിത്തിരക്കിൽ ടെലിവിഷനിലെ കളിയൊന്നും കാണാനാവില്ല. പത്രവാർത്തകൾ മാത്രമായിരുന്നു ആശ്രയം. 1994 യു.എസ് ലോകകപ്പിനു മുമ്പേ കുവൈത്തിലെ പ്രവാസം ആരംഭിച്ചു. 2010 മുതൽ ഖത്തറിലുണ്ട്. ലോകകപ്പ് ഇപ്പോൾ സ്വന്തം മുറ്റത്ത് വിരുന്നെത്തുന്നതിന്റെ ആവേശത്തിലാണ്. കളിയും ആരാധകക്കാഴ്ചകളുമായി ഉത്സവമായി മാറുന്ന ലോകകപ്പിനുള്ള കാത്തിരിപ്പു നാളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.