കെ.ജി ക്ളാസ്: ഇന്ത്യന്‍ സ്കൂളുകളിലെ  പ്രവേശത്തിന് തിരക്കേറുന്നു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കെ.ജി പ്രവേശത്തിന് മതിയായ സീറ്റുകളില്ലാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.  അടുത്ത അധ്യയന വര്‍ഷത്തേക്കുളള കെ.ജി അഡ്മിഷന്‍  ഇന്ത്യന്‍ സ്കൂളുകളില്‍ പലതും പൂര്‍ത്തിയാക്കിയതായും അറിയുന്നു. ഖത്തറില്‍ പത്തിലധികം ഇന്ത്യന്‍ സ്കൂളുകളാണ് ഉള്ളത്. എന്നാല്‍ ആവശ്യത്തിന് കുട്ടികള്‍ക്ക് സീറ്റ് നല്‍കാനുള്ള സൗകര്യമില്ലാത്തതാണ് ഇതിന്‍െറ കാരണമായി പറയുന്നത്. 
രണ്ട് പ്രമുഖ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് കെ.ജി ക്ളാസിലേക്ക് പ്രവേശനം നല്‍കാന്‍ അനുമതി ലഭിക്കാത്തതും ഒരു കാരണമാണ്.  എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷമായി  കെ.ജി ക്ളാസിലേക്ക് പ്രവേശനം നല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ ഇവിടെ കെ.ജി ക്ളാസിലേക്ക് പ്രവേശനാനുമതി നല്‍കിയിട്ടില്ല. മറ്റൊരു പ്രമുഖ സ്കൂളായ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലും കെ.ജി ക്ളാസില്‍ പ്രവേശനത്തിന് അനുമതി നല്‍കിയിട്ടില്ല. 
വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ മാനദണ്ഡമനുസരിച്ച് ഒരു ക്ളാസില്‍ 30 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. സ്കൂള്‍ കെട്ടിടത്തിന്‍െറയും മറ്റ് സൗകര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഇപ്പോഴുളള കുട്ടികളുടെ എണ്ണം കൂടുതലായതിനാലാണ് അധികൃതര്‍ കെ.ജി ക്ളാസുകളിലേക്കുള്ള പ്രവേശനം ഈ രണ്ട് സ്കൂളുകളിലും വിലക്കിയിരിക്കുന്നത്. ഈ സ്കൂളുകളില്‍ കെ.ജി ക്ളാസുകളില്‍ പ്രവേശനം ഇല്ലാത്തതാണ് രക്ഷിതാക്കളുടെ സീറ്റ് തേടിയുള്ള അലച്ചിലിന് കാരണം. 
സ്കൂളുകളില്‍ അഞ്ച് ഡിവിഷന്‍ ഉള്ള സ്കൂളുകള്‍ക്ക് ആകെ 150 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനെ നിയമമുള്ളൂ. എന്നാല്‍ അഞ്ഞൂറിന് പുറത്താണ് ഓരോ സ്കൂളിനും ലഭിച്ചിരിക്കുന്ന അപേക്ഷകളുടെ എണ്ണം. അതിനാല്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് ലഭിക്കുന്ന മറുപടി പ്രവേശനം പൂര്‍ത്തിയായി എന്നതാണ്. ഇതോടെ ഇന്ത്യന്‍ പ്രവാസി കുടുംബങ്ങളില്‍ പലതും ധര്‍മ്മസങ്കടത്തിലാണ്. കുട്ടികള്‍ക്ക് പ്രവേശനം കിട്ടിയില്ളെങ്കില്‍ നാട്ടിലേക്ക് കുടുംബത്തെ അയച്ച് പഠിപ്പിക്കേണ്ട അവസ്ഥയാണ് തങ്ങള്‍ക്ക് ഉണ്ടാകുക എന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവിനും ഭാര്യക്കും ജോലിയുള്ളവര്‍ക്ക് നാട്ടിലേക്ക് കുട്ടികളെ പഠനത്തിന് അയക്കുക ബുദ്ധിമുട്ടാണ്.  ഖത്തറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കുള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ മുന്‍കൈ എടുക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. 
സാധാരണക്കാരായ പ്രവാസികളുടെ ഈ ആവശ്യത്തിന് അനുകൂലമായി നിലപാട് ഇതുവരെ ഇന്ത്യന്‍ എംബസി അധികൃതരില്‍ നിന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. പ്രവാസി സംഘടനകളും ഈ ആവശ്യം ഉയര്‍ത്തുന്നില്ല എന്നും ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ പരാതിയുണ്ട്. 

അടുത്ത അധ്യയന വര്‍ഷം പുതിയ ആറ് ഇന്ത്യന്‍ സ്കൂളുകള്‍ ആരംഭിക്കും
ദോഹ: അടുത്ത അധ്യയന വര്‍ഷം രാജ്യത്ത് പുതിയ ആറ് ഇന്ത്യന്‍ സ്കൂളുകള്‍ ആരംഭിക്കുമെന്നും അതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ പ്രവേശന പ്രശ്നത്തിന് പരിഹാരമാകുമെന്നും വിദ്യഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂള്‍ ഡയറക്ടര്‍ ഹമദ് അല്‍ഗാലി പ്രദേശി പത്രത്തോട് പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് രണ്ട് പ്രമുഖ ഇന്ത്യന്‍ സ്കൂളുകളില്‍ പ്രവേശം വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.