മത്രയിൽ കയ്പുനീര് വിതരണം ചെയ്യുന്നവർ
മസ്കത്ത്: യു.ഡി.എഫ് നേതൃത്വം കാസർകോട് ജില്ലയോട് തുടരുന്ന അവഗണനക്കെതിരെ പ്രവാസലോകത്തും പ്രതിഷേധം. കഴിഞ്ഞ കുറച്ചുകാലങ്ങളായി രാഷ്ട്രീയമായും വികസനപരമായും ജില്ലയെ അവഗണിക്കുന്ന നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് മസ്കത്ത് മത്രയിലെ ഒരു കൂട്ടം യു.ഡി.എഫ് പ്രവർത്തകരാണ് പ്രതീകാത്മകമായി ‘കയ്പുനീര്’ കുടിച്ച് തങ്ങളുടെ അമർഷവും വിയോജിപ്പും രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ മത്സരത്തിലൂടെ ഫാഷിസത്തിനെതിരെ പോരാടി വിജയം നേടിയ മഞ്ചേശ്വരം എം.എൽ.എ ടി.കെ.എം അഷ്റഫിനെ മന്ത്രിസഭയില്‍ ഉള്‍പെടുത്താത്തിലാണ് പ്രതിഷേധം.
വർഷങ്ങളായി പാർട്ടിയെ നെഞ്ചിലേറ്റി ഒപ്പം നിൽക്കുന്ന കാസർകോട്ടെ സാധാരണക്കാരായ അണികളുടെയും പ്രവാസികളുടെയും വികാരങ്ങളെയും ആവശ്യങ്ങളെയും പൂർണമായി അവഗണിക്കുന്ന സമീപനമാണ് നേതൃത്വത്തിൽ നിന്നും ഉണ്ടാകുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ജില്ലയോടുള്ള ഈ ചിറ്റമ്മനയം പ്രവാസി സമൂഹത്തിനിടയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
മസ്കത്തിൽ നടന്ന ഈ പ്രതിഷേധ പരിപാടിയിൽ യു.ഡി.എഫ് പ്രവർത്തകരായ അബ്ദു തപ്പാലം, നൂറു, അസീസ്, റഫീഖ്, അലി തുടങ്ങിയവർ സംബന്ധിച്ചു. കാസർകോട് ജില്ലയോടുള്ള കടുത്ത അവഗണന തിരുത്താൻ പാർട്ടി നേതൃത്വം അടിയന്തരമായി തയാറാകണമെന്നും, അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ പ്രവാസലോകത്തുനിന്നും കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളുണ്ടാകുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.