മസ്കത്ത്: ഒമാനിൽ 14 ദിവസത്തെ ക്വാറൻറീന് ശേഷം സൗദിയിലേക്ക് പോകാൻ ദുബൈ വഴിക്കുള്ള കണക്ഷൻ വിമാനത്തിൽ ടിക്കറ്റെടുത്ത മലയാളികൾ ദുബൈ, മസ്കത്ത് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടന്നത് അഞ്ചു ദിവസം. കണ്ണൂർ സ്വദേശി സഫീറും കോഴിക്കോട് സ്വദേശി സുജനപാലുമാണ് കുറഞ്ഞ നിരക്കിൽ പോകാമെന്ന മസ്കത്തിലെ ട്രാവൽ ഏജൻസിയുടെ വാക്ക് വിശ്വസിച്ച് ടിക്കറ്റെടുത്ത് ദുരിതത്തിലായത്. ഒടുവിൽ വ്യാഴാഴ്ച രാത്രിയുള്ള സലാം എയർ വിമാനത്തിൽ ടിക്കറ്റെടുത്താണ് ഇരുവരും മസ്കത്തിൽനിന്ന് സൗദിയിലേക്ക് പോയത്.
രണ്ടാഴ്ചത്തെ മസ്കത്തിലെ ക്വാറൻറീന് ശേഷം മാർച്ച് 13നാണ് ഇരുവരും കണക്ഷൻ വിമാനത്തിൽ ദുബൈയിലെത്തിയത്. ഒമാനിൽനിന്ന് സൗദിയിലേക്ക് ഉയർന്ന ടിക്കറ്റ് നിരക്ക് ആയതിനാലാണ് ഇരുവരും ഫ്ലൈദുബൈയുടെ ടിക്കറ്റെടുത്തത്. എന്നാൽ, ദുബൈ വിമാനത്താവളത്തിലെത്തി ഫ്ലൈ ദുബൈയുടെ ഗേറ്റിലെത്തിയപ്പോൾ സൗദിയിലേക്കുള്ള വിമാനത്തിൽ പോകാൻ കഴിയില്ലെന്ന് പറയുകയായിരുന്നു.
അതേസമയം, തങ്ങൾക്കൊപ്പം മസ്കത്തിൽ നിന്നെത്തിയ രണ്ട് മലയാളികളെ കടത്തിവിട്ടതായും സഫീർ പറയുന്നു. യാത്ര നിഷേധിക്കപ്പെെട്ടങ്കിലും സഫീറിെൻറ വസ്ത്രങ്ങളടങ്ങിയ ലഗേജ് വിമാനത്തിൽ സൗദിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സുജനപാലിെൻറ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗേജിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നു.
ദുബൈ വിമാനത്താവളത്തിലെ ലോഞ്ചിൽ ഒരു ദിവസം കഴിഞ്ഞ ഇരുവരെയും തിങ്കളാഴ്ച പുലർച്ച മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരികെയെത്തിച്ചു. തുടർന്ന് സഫീറിന് മസ്കത്തിലുള്ള ബന്ധുക്കളാണ് വസ്ത്രങ്ങൾ എത്തിച്ചുനൽകിയതും വ്യാഴാഴ്ച രാത്രിയുള്ള സലാം എയറിൽ ടിക്കറ്റ് എടുത്തുനൽകിയതും. ഇരുവരും വിമാനത്താവളത്തിന് അകത്ത് നിന്ന് വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയമാവുകയും ചെയ്തു. പുതിയ വിമാന ടിക്കറ്റിനും പി.സി.ആർ പരിശോധനക്കുമായി നല്ല തുകയാണ് ഇരുവർക്കും ചെലവായത്. കണക്ഷൻ വിമാനത്തിന് ടിക്കറ്റെടുക്കുന്ന പക്ഷം ഇത്തരത്തിൽ യാത്ര നിഷേധിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.