മസ്കത്ത് : പ്രവാസികൾക്കുമേൽ വൻ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിച്ചുകൊണ്ടുള്ള പാസ്‌പോർട്ട് ഫീസ് വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് പീപ്പിൾ കൾച്ചറൽ ഫോറം (പി.സി.എഫ് ഒമാൻ നാഷണൽ കമ്മിറ്റി) പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യാതൊരുവിധ മുൻകൂട്ടി അറിയിപ്പുമില്ലാതെ പെട്ടെന്ന് നടപ്പിലാക്കിയ ഈ വർദ്ധനവ്, സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബഡ്ജറ്റുകളെ പാടേ തകിടം മറിക്കുന്നതാണ്.
നാട്ടിൽ നിലവിലുള്ള ഫീസ് നിരക്കുകളേക്കാൾ വളരെ വലിയ തുകയാണ് പ്രവാസലോകത്ത് ഒറ്റയടിക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. കഠിനാധ്വാനം ചെയ്ത് നാട്ടിലേക്ക് വിദേശനാണ്യം അയച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളോട് കാണിക്കുന്ന കേന്ദ്രഗവൺമെന്റിന്റെ തികഞ്ഞ അനീതിയാണിത്. തൊഴിൽ പ്രതിസന്ധികളും ജീവിതച്ചെലവ് വർദ്ധനവും കാരണം പ്രവാസലോകം കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ, പ്രവാസികളെ സഹായിക്കുന്നതിന് പകരം അമിതമായി ചൂഷണം ചെയ്യുന്ന സമീപനമാണ് കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
നിയമപരമായ പല ആവശ്യങ്ങൾക്കും കൃത്യസമയത്ത് പാസ്‌പോർട്ട് പുതുക്കേണ്ടത് പ്രവാസികൾക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തെ ചൂഷണം ചെയ്യുന്ന രീതിയിലുള്ള അന്യായമായ ഫീസ് വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പി.സി.എഫ് ഒമാൻ ഭാരവാഹികൾ അറിയിച്ചു. പ്രവാസികളുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് വർദ്ധിപ്പിച്ച ഫീസ് നിരക്കുകൾ ഉടൻ പിൻവലിക്കാനും, പ്രവാസി സൗഹൃദപരമായ തീരുമാനങ്ങൾ കൈക്കൊള്ളാനും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം തയ്യാറാകണമെന്ന് പി.സി.എഫ് ഓമൻ കമ്മറ്റി പ്രസിഡറ്റ് റസാക്ക് ചാലാശ്ശേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.