മസ്കത്ത്: റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ എത്തുമ്പോള്‍ വേഗം കുറച്ച് ഫ്ളാഷില്‍നിന്ന് രക്ഷപ്പെടുന്നവര്‍ ഒമാനില്‍ നിരവധിയാണ്. ഇത്തരക്കാരെ കുടുക്കാന്‍ പുതിയ റഡാര്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് റോയല്‍ ഒമാന്‍ പൊലീസ്.
വാഹനത്തിന്‍െറ ശരാശരി വേഗം കണക്കാക്കാന്‍ സാധിക്കുന്ന പോയന്‍റ് ടു പോയന്‍റ് കാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിവരുകയാണെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ മുതിര്‍ അല്‍ മസ്റൂയിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് റഡാറുകള്‍ക്കിടയിലെ ദൂരവും അവ പിന്നിടാന്‍ എടുക്കുന്ന സമയവും ഈ റഡാറുകളില്‍ ക്രമീകരിച്ചുവെക്കുകയാണ് ചെയ്യുക.
ഈ സമയത്തിലും നേരത്തേ ഒരു വാഹനം രണ്ടാമത്തെ റഡാര്‍ പിന്നിട്ടാല്‍ അതിന്‍െറ ചിത്രമെടുക്കുകയാണ് ചെയ്യുക. കൂടുതല്‍ സുരക്ഷിതമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഇതുസംബന്ധിച്ച ആലോചനകള്‍ പുരോഗമിക്കുന്നതായും എന്ന് നടപ്പിലാക്കും എന്നത് സംബന്ധിച്ച് ഉറപ്പുപറയാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ജി.സി.സി രാജ്യങ്ങളില്‍ കുവൈത്തിലാണ് ഇത്തരം റഡാറുകള്‍ ഉപയോഗിക്കുന്നത്. ഇത് പരീക്ഷണാര്‍ഥത്തില്‍ നടപ്പില്‍വരുത്തിയ ശേഷമാകും പൂര്‍ണമായി പ്രാബല്യത്തില്‍ വരുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.