മസ്കത്ത്: ഒമാനിലെ മസ്കത്തിൽ രണ്ടു മാസം മുമ്പ് കാണാതായ കൊല്ലം സ്വദേശിയായ യുവാവ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കൊല്ലം അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ നാസർ ഖാദറ- ബീവിജ സൈനം ബീവി ദമ്പതികളുടെ മകൻ അനസ് നാസർ (30) ആണ് മരിച്ചത്. ഏപ്രിൽ 23 മൂന്നു മുതൽ യുവാവിനെ കാണാതായിരുന്നു. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി.എൻ.എ പരിശോധന വഴി റോയൽ ഒമാൻ പൊലീസ് തിരിച്ചറിയുകയായിരുന്നു.
വാദികബീറിലെ ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനസ് ജ്യേഷ്ഠന്റെ വിവാഹത്തിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങാനായി കമ്പനിയിൽനിന്ന് ലീവെടുത്തിരുന്നു. മബേല സനയയിൽ ജോലി ചെയ്യുന്ന സഹോദരൻ ഐമൻഷായുടെ അടുക്കലെത്തുകയും ഏപ്രിൽ 22ന് അനസിനെ മസ്കത്ത് വിമാനത്താവളത്തിൽകൊണ്ടു ചെന്നാക്കുകയും ചെയ്തതായാണ് വിവരം. പിറ്റേന്ന് നാട്ടിൽ എത്താത്തതിനെ തുടർന്ന് തെരച്ചിൽനടത്തുകയും ഏപ്രിൽ 23ന് അനസിന്റെ സ്പോൺസർ ആർ.ഒ.പിയിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മിലിറ്ററി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, ജനിതക പരിശോധന വഴി അനസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മെയ് ഏഴിനായിരുന്നു സഹോദരൻ ഐമൻഷായുടെ വിവാഹം. മസ്കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.