മസ്കത്ത്: സുൽത്താന്റെ സ്ഥാനാരോഹണ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതു അവധിയും വാരാന്ത്യ ദിനങ്ങളും ഒരുമിച്ച് വന്നതോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിൽ തിരക്കേറി. അനുകൂലമായ കാലാവസ്ഥ കൂടിയായതോടെ കുടുംബവുമായിട്ടായിരുന്നു സ്വദേശികളും വിദേശികളുമടക്കമുള്ളവർ എത്തിയത്.
മസ്കത്തിന്റെ നഗര പ്രദേശങ്ങൾ ഒഴികെ ഉൾഭാഗങ്ങളിൽ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ജബൽ ശംസിൽ ദിവസങ്ങൾക്കു മുമ്പ് താപനില മൈനസിൽ എത്തിയിരുന്നു. ഇതോടെ ഇവിടെ മഞ്ഞു വീഴാനും തുടങ്ങി. നിരവധി സഞ്ചാരികളാണ് ഈ സുന്ദര മൂഹൂർത്തങ്ങൾ അനുഭവിക്കാനും പകർത്താനുമായി എത്തുന്നത്. വെള്ളിയാഴ്ച കൂട്ടുകാരോടൊപ്പം ജബൽ ശംസിലേക്ക് പോകാൻ പദ്ധതിയിട്ടുണ്ടെന്ന് മലപ്പുറം സ്വദേശിയായി അബ്ദുഹ്മാൻ പറഞ്ഞു. ക്യാമ്പിങ് കഴിഞ്ഞ് ശനിയാഴ്ചയോടെ മലയിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. അവധി ആരംഭിച്ചതോടെ സംഘടനകളും കൂട്ടായ്മകളും പിക്നിക്കുകളും യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. മസ്കത്ത് പാലസ്, അസൈബ ബീച്ച്, മത്ര കോർണീഷ്, വാദീ ബനീ ഖാലിദ്, സൂറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വദീ ഹുകൈൻ, ജബൽ അഖ്ദർ, നിസ്വ, നിസ്വകോട്ട എന്നിവിടങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
ജബൽ അഖ്ദറിലേക്കും ആളുകൾ ക്യാമ്പിങ്ങിനായി എത്തുന്നുണ്ട്. ഇതേ മേഖലയിൽ ബിർകത്തുൽ മൗസ്, നിസ്വ, ബഹ്ല എന്നിവിടങ്ങളിലേക്കും ആളുകൾ ഒഴുകുന്നുണ്ട്. സുഹാർ മേഖലയിലെ ഖദറ, സുവൈഖ് എന്നിവിടങ്ങളിലെ പ്രധാന തോട്ടങ്ങളും മറ്റും കാണാൻ നിരവധി പേർ എത്തി. നിരവധിപേർ ഫാം ഹൗസുകളിലും അവധി ആഘോഷിക്കാൻ തിരഞ്ഞെടുത്തിരുന്നു. കുടുംബത്തോടൊപ്പം ഏറ്റവും സുരക്ഷിതമായി സമയം ചെലവഴിക്കാൻ കഴിയുന്ന ഒരിടം എന്ന നിലയിലാണ് ഇതിലേക്ക് പലരെയും ആകർഷിക്കുന്നത്. പിക്നിക്കുകളും ഒത്ത് കൂടലിനും സൗകര്യമുള്ള നിരവധി ഫാം ഹൗസുകൾ ഒമാനിലുണ്ട്. ഖദറ, മുസന്ന മേഖലയിലാണ് കൂടുതൽ ഫാം ഹൗസുകൾ ഉള്ളത്.
ചുരുങ്ങിയതു 200 പേർക്കെങ്കിലും ഒത്ത് ചേരാൻ കഴിയുന്നതാണ് ഇത്തരം ഫാം ഹൗസുകൾ. ഇത്തരം ഫാം ഹൗസുകളിൽ കായിക വിനോദങ്ങൾ മറ്റ് വിനോങ്ങൾക്കും സൗകര്യമുണ്ട്. ചെറിയ പൂന്തോട്ടങ്ങളും നീന്തൽക്കുളവും പക്ഷികൾ അടക്കമുള്ള വളർത്തു മൃഗങ്ങളുമുള്ള സൗകര്യങ്ങൾ ഫാമുകളിൽ ഉണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങൾ, ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ അടക്കം ഒരു പിക്നിക്കിന് പറ്റിയ എല്ലാ അന്തരീക്ഷവും ഇത്തരം ഫാം ഹൗസുകളിൽ ഉള്ളതാണ് പലർക്കും ആകർഷകമാവുന്നത്.
വിവിധ ഗവർണറേറ്റുകളിലെ വിവധ വിലായത്തുകളിൽ വിന്റർ ഫെസ്റ്റുകളും നടക്കുന്നുണ്ട്. അവധി മുതലാക്കി ഇത്തരം ഫെസ്റ്റിവൽ നഗരിയിൽ എത്തിയവരും നിരവധി ആളുകളാണ്.
പൈതൃക ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന സുഹാർ നൈറ്റ്സ് വിന്റർ ക്യാമ്പ് ഞായറാഴ്ച വരെയാണ് നടക്കുന്നത്. സുഹാറിലെ അൽ റിഫ ഏരിയയിൽ നടക്കുന്ന ക്യാമ്പിൽ തിയെറ്റർ പ്രകടനങ്ങൾ, ക്യാമ്പിങ് ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ, ഫുഡ് ട്രക്കുകൾ എന്നിവയാണുള്ളത്. വൈകുന്നേരം 4.30 മുതൽ 12 വരെയാണ് പരിപാടികൾ.
ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങുമായി ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാർണിവലിൽ ഇലക്ട്രോണിക് ഗെയിമുകൾക്കും ഭക്ഷണ കോർണറുകൾക്കും പുറമെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം വിഭാഗങ്ങളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.