മസ്കത്ത്: ഒമാനിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നുള്ള വരുമാനത്തിൽ 2017ൽ ഉണ്ടായത് 25 ശതമാനം വളർച്ച. മസ്കത്ത്, സലാല വിമാനത്താവളങ്ങളിൽനിന്നുള്ള വിമാന സർവിസുകൾ വർധിച്ചതിനാലാണ് ഇൗ വളർച്ച. കഴിഞ്ഞ വർഷം 5,48,000 ലക്ഷം വിമാനങ്ങൾ ഒമാൻ ആകാശത്തിലൂടെ കടന്നുപോയതായും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ദിവസവും 1600 വിമാനങ്ങൾ എന്ന തോതിലാണ് കഴിഞ്ഞ വർഷം ഒമാനിലൂടെ കടന്നുപോയത്. വിമാനങ്ങളുടെ എണ്ണം മുൻ വർഷത്തേക്കാൾ അഞ്ചു ശതമാനം വർധിച്ചു. 2013 മുതൽ 2017 വരെ കാലയളവിൽ വിമാന സർവിസുകളിൽ രേഖപ്പെടുത്തിയത് 30 ശതമാനത്തിെൻറ വർധനയാണ്.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാരുടെ എണ്ണം മുൻ വർഷത്തെക്കാൾ 17 ശതമാനം വർധിച്ചു. കഴിഞ്ഞവർഷം 14 ദശലക്ഷം യാത്രക്കാരാണ് മസ്കത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. മസ്കത്ത് വിമാനത്താവളത്തിൽ കഴിഞ്ഞവർഷം വന്നിറങ്ങുകയും പുറപ്പെടുകയും ചെയ്തത് 1.20 ലക്ഷം വിമാനങ്ങളാണ്. 2016നെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിെൻറ വർധനവാണ് വിമാനങ്ങളുടെ എണ്ണത്തിലുണ്ടായത്. മസ്കത്ത് വഴിയുള്ള എയർ കാർഗോയിൽ 24 ശതമാനത്തിെൻറ വർധനവുമുണ്ടായി.
2013-17 കാലയളവിൽ സലാല വിമാനത്താവളം 99 ശതമാനം വളർച്ച നേടി. 2013ലെ 7,46,994 ലക്ഷം യാത്രക്കാർ 2017ൽ 14,85,635 ആയാണ് വർധിച്ചത്. സുഹാർ വിമാനത്താവളത്തിൽ 2017 ജൂലൈ മുതൽ വർഷാവസാനം വരെ 987 വിമാനങ്ങൾ സർവിസ് നടത്തുകയും 1,14,504 ലക്ഷം പേർ യാത്ര ചെയ്യുകയും ചെയ്തു. 41 ശതമാനം വളർച്ചയാണ് ദുകം വിമാനത്താവളം കഴിഞ്ഞവർഷം നേടിയത്. 34,347 പേരാണ് യാത്ര ചെയ്തത്.
പുതിയ മസ്കത്ത് വിമാനത്താവളം തുറന്നതോടെ കൂടുതൽ വിമാനങ്ങൾ സർവിസ് നടത്താൻ തുടങ്ങിയിട്ടുണ്ട്. മസ്കത്തിൽനിന്ന് ഒമാൻ എയർ അടക്കമുള്ള വിമാനങ്ങൾ ദീർഘ ദൂര സർവിസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സർവിസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനവുണ്ടായിട്ടുണ്ട്. അതിനാൽ ഇൗ വർഷം വിനോദ സഞ്ചാരികളും വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.