മസ്കത്ത്: മുന്‍വശത്തെ ചില്ല് പൊട്ടിയതിനെ തുടര്‍ന്ന് മുംബൈയില്‍നിന്ന് റിയാദിലേക്ക് വന്ന എയര്‍ഇന്ത്യ വിമാനം അടിയന്തരമായി മസ്കത്തില്‍ ഇറക്കി. ചൊവ്വാഴ്ച ഉച്ചക്ക് 12.50ന് മുംബൈയില്‍നിന്ന് റിയാദിലേക്ക് പുറപ്പെട്ട എ.ഐ 921 വിമാനമാണ് മസ്കത്തിന് മുകളിലൂടെ പറക്കുമ്പോള്‍ തകരാറിലായത്.
തുടര്‍ന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. 113 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവള ടെര്‍മിനലിലേക്ക് മാറ്റിയ യാത്രക്കാരെ രാത്രിയോടെ ഒമാന്‍ എയര്‍ വിമാനത്തില്‍ റിയാദിലത്തെിച്ചു. തകരാര്‍ പരിഹരിക്കുന്നതിനുള്ള സാങ്കേതിക വിദഗ്ധര്‍ ബുധനാഴ്ച രാവിലെയോടെയേ എത്തുകയുള്ളൂവെന്ന് എയര്‍ഇന്ത്യ ഒമാന്‍ കണ്‍ട്രി മാനേജര്‍ ബി.പി കുല്‍ക്കര്‍ണി അറിയിച്ചു.
യാത്രക്കാര്‍ക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സൗകര്യം മസ്കത്തില്‍ ഒരുക്കിയിരുന്നു. റിയാദില്‍നിന്ന് വൈകീട്ട് 3.35ന് കൊച്ചിക്ക് പോകേണ്ട വിമാനമായിരുന്നു ഇത്. ഈ വിമാനത്തില്‍ പോകാനിരുന്ന 74 യാത്രക്കാരില്‍ എക്സിറ്റില്‍ പോകുന്നവരെയും സന്ദര്‍ശക വിസയില്‍ വന്ന് മടങ്ങുന്നവരെയുമൊഴിച്ച് 58 പേരെ ഹോട്ടലിലേക്ക് മാറ്റി. അഞ്ചു യാത്രക്കാരെ 5.20ന് കൊച്ചിക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേസില്‍ കൊണ്ടുപോയി. ഒരാളെ 6.10നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലത്തെിച്ചു.
ബാക്കിയുള്ളവരെ ബുധനാഴ്ച രാവിലെ 6.45ന് പുറപ്പെടുന്ന മുംബൈ വിമാനത്തില്‍ കൊച്ചിയിലത്തെിക്കും. ഇതോടൊപ്പം, ബുധനാഴ്ച വൈകീട്ട് 3.45ന് റിയാദില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം വിമാനത്തിലും യാത്രക്കാര്‍ക്ക് പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.