അല്‍ ഹൂത്ത ഗുഹയിലേക്ക് സന്ദര്‍ശക പ്രവാഹം

മസ്കത്ത്: പെരുന്നാള്‍ അവധിക്ക് തൊട്ടുമുമ്പ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്ത അല്‍ ഹൂത്ത ഗുഹയിലേക്ക് സന്ദര്‍ശന പ്രവാഹം തുടരുന്നു. ഒമാനിലെ പ്രധാന വിനോദസഞ്ചാര  കേന്ദ്രത്തിലേക്ക് അവധി കഴിഞ്ഞിട്ടും സന്ദര്‍ശകര്‍ ഒഴുകുകയാണ്. 
ഒരു ദിവസം 750 സന്ദര്‍ശകര്‍ക്ക് മാത്രമാണിവിടെ സന്ദര്‍ശനം അനുവദിക്കുന്നത്. അതിനാല്‍, മുന്‍കൂട്ടി ബുക് ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ സന്ദര്‍ശനത്തിന് അവസരം ലഭിക്കുന്നത്. 2006ല്‍ ഇത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തെങ്കിലും 2012 ല്‍ വീണ്ടും അറ്റകുറ്റപ്പണികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാനും അടച്ചിടുകയായിരുന്നു. 
പ്രകൃതിദത്തമായി രൂപംകൊണ്ട ഈ ഗുഹയില്‍ അദ്ഭുതങ്ങള്‍ ഒളിഞ്ഞുകിടക്കുന്നു. പവിഴപ്പുറ്റുകള്‍കൊണ്ടും ചുണ്ണാമ്പുകല്‍പാറകള്‍കൊണ്ടും രൂപപ്പെട്ട  ഈ പ്രകൃതിയുടെ വരദാനം കാഴ്ചക്കാര്‍ക്ക് ദൃശ്യവിരുന്ന് നല്‍കുന്നതാണ്. പ്രകൃതി അലങ്കരിച്ചുവെച്ച ഈ ഗുഹയുടെ അന്തര്‍ഭാഗത്തിന് നാലര കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. 
കാഴ്ചക്കാര്‍ക്ക് ഇത്രയും ദൂരം സഞ്ചരിക്കാന്‍ പ്രയാസമുള്ളതിനാല്‍ ഇലക്ട്രിക് തീവണ്ടിയും ഒരുക്കിയിട്ടുണ്ട്. 48 യാത്രക്കാര്‍ക്കാണ് ഈ തീവണ്ടിയില്‍ യാത്രചെയ്യാന്‍ കഴിയുക. 
നടന്നുപോകാന്‍ കഴിയുന്നവര്‍ക്ക് നടന്നും കാഴ്കള്‍ കണ്ട് രസിക്കാമെങ്കിലും ഗുഹക്കുള്ളില്‍ ചൂടും പുഴുക്കലും അനുഭവപ്പെടാന്‍ സാധ്യതയുള്ളത് കാരണം തളര്‍ച്ച അനുഭവപ്പെടാനും സാധ്യതയുണ്ട്. വണ്ടി നില്‍ക്കുന്നിടത്തുനിന്ന് പിന്നെയും സഞ്ചരിച്ച് അദ്ഭുതങ്ങള്‍ കാണാം. 
ഗുഹയുടെ അടിഭാഗത്തുള്ള തടാകത്തില്‍ അത്യപൂര്‍വ മത്സ്യങ്ങളെ കാണാം. സൂര്യപ്രകാശമേല്‍ക്കാത്ത ഈ തടാകത്തിലെ മത്സ്യങ്ങള്‍ക്ക് കണ്ണുകളില്ല. ഗുഹയിലെ വിവിധ രൂപത്തിലുള്ള ചുണ്ണാമ്പു കല്‍ പാറകള്‍ സന്ദര്‍ശകര്‍ക്ക് ഹരം പകരും. സിംഹത്തിന്‍െറ തലയുള്ള പാറ, പൂച്ച, വൃദ്ധന്‍െറ രൂപസാദൃശ്യമുള്ള പാറകള്‍ എന്നിവ ഇവയില്‍ ചിലത് മാത്രാണ്. 
ജി.സി.സി രാജ്യങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും നിരവധി പേരാണ് ഈ അദ്ഭുതകാഴ്ച കാണാനത്തെുന്നത്. ലോകത്തുതന്നെ അത്യപൂര്‍വമാണിത്. വിദേശരാജ്യങ്ങളിലെ വിനോദസഞ്ചാരികളില്‍ പലരുടെയും  സന്ദശനത്തിന്‍െറ പ്രധാന ലക്ഷ്യമാണ് അല്‍ ഹൂത്ത ഗുഹ. 
ലോകത്തിലെ ഏറ്റവും വലിയ ഗുഹയായ മാമോത്ത് ഗുഹയോട് രൂപസാദൃശ്യമുള്ളതാണ് ഇവിടം. ഗുഹക്കുള്ളിലെ ഈര്‍പ്പംമൂലം ദാഹം അനുഭവപ്പെടുന്നതിനാല്‍ വെള്ളം കരുതണം. ഉള്‍ഭാഗത്ത് നടക്കുമ്പോള്‍ വഴുതല്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഗ്രിപ്പുള്ള ചെരുപ്പുകള്‍ ധരിക്കുന്നത് സുരക്ഷിതമായിരിക്കും. മസ്കത്തില്‍നിന്ന് നിസ്വയിലേക്കുള്ള റൂട്ടില്‍ അല്‍ ഹംറയിലാണ് ഗുഹയുള്ളത്. തിങ്കളാഴ്ച അവധിയാണ്. 
ചൊവ്വ മുതല്‍ ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം ആറുവരെയാണ് സന്ദര്‍ശക സമയം. വെള്ളിയാഴ്ച കാലത്ത് ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയും ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം ആറുവരെയും സന്ദര്‍ശകര്‍ക്ക് പ്രവേശമുണ്ടാവും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.